crime

കൊല്ലം: പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു കൊല്ലത്ത് ഹോട്ടല്‍ ജീവനക്കാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച് ഡെലിവറി ബോയ്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പള്ളിത്തോട്ടം ഇരവിപുരം ക്യുഎസ്എസ് കോളനിയിലെ ഫാത്തിമ മന്‍സിലില്‍ അജീറിന്റെ മകന്‍ ഇജാസ് (26) ആണ് പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് വെള്ളയിട്ടമ്പലത്തിന് സമീപമുള്ള ഹോട്ടലില്‍വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഹോട്ടലില്‍ ഭക്ഷണം എടുക്കാനായെത്തിയതായിരുന്നു ഇജാസ്. ഈ സമയം അവിടെയുണ്ടായിരുന്ന സെക്യുരിറ്റി ജീവനക്കാരനുമായി പാര്‍ക്കിംഗിനെ സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയും ഇതിലിടപ്പെട്ട ഹോട്ടല്‍ ജീവനക്കാരനായ മുഹമ്മദ് സഫാനെന്ന യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു.

മുഹമ്മദ് സഫാനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഹോട്ടലിലെ മറ്റൊരു ജീവനക്കാരനായ ബില്‍ഷാദിനെയും മറ്റൊരു ഡെലിവറി ബോയ് ആയ അനന്തകൃഷ്ണനെയും പ്രതി കുത്തി പരിക്കേല്‍പ്പിച്ചു.

അക്രമത്തില്‍ കൈക്ക് സാരമായി പരിക്കേറ്റ അനന്തകൃഷ്ണനും മുഹമ്മദ് സഫാനും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ് ഇപ്പോള്‍. ഇരുവരും പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇജാസിനെ അറസ്റ്റ് ചെയ്തത്.