
കൊച്ചി: വീടിന് തീ പിടിച്ച് നാലുപേർ വെന്തുമരിച്ചു. എറണാകുളം അങ്കമാലിയിലാണ് സംഭവം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. അങ്കമാലി കോടതിയ്ക്ക് സമീപമുള്ള വീട്ടിലാണ് സംഭവം. ബിനീഷ്, ഭാര്യ അനു മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ മുകൾ നിലയിൽ നിന്നാണ് തീ പടർന്നത്. സംഭവത്തിൽ മറ്റ് വിശദ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയിൽ തീ കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്. ആ മുറി മാത്രമാണ് കത്തി നശിച്ചതും. ഇതിലാണ് കുടുംബാംഗങ്ങൾ ഉറങ്ങിയിരുന്നത്. അതേസമയം, ഷോർട് സർക്യൂട്ട് സാദ്ധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നാണ് വിവരം.
മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. അതേസമയം, കുടുംബത്തിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് വിവരം.