
ഉർവശിയും പാർവതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഉള്ളൊഴുക്കിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദേശീയ അവാർഡ് ജേതാവും കൂടത്തായി കൊലക്കേസിനെ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത കറി ആൻഡ് സയനൈഡിന്റെ സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളൊഴുക്ക്. ജൂൺ 21ന് ചിത്രം തിയേറ്ററിൽ പ്രദർശനത്തിന് എത്തും. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് ഉർവശി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
സിനിമ ചെയ്യാൻ വേണ്ടി താൻ നാലുവർഷമാണ് എടുത്തതെന്നും മിസാക്കിയിരുന്നെങ്കിൽ വലിയ നഷ്ടമായേനെ എന്നും ഉർവശി പറഞ്ഞു. ഈ സിനിമ ചെയ്യാൻ വേണ്ടി നാലുവർഷമാണ് ക്രിസ്റ്റോ ടോമി കാത്തിരുന്നത്. 2018 മുതൽ അദ്ദേഹം എനിക്ക് വേണ്ടി വെയിറ്റ് ചെയ്തിട്ട് ഞാൻ അതു ചെയ്യുന്നത് 2022 അവസാനത്തോട് കൂടിയാണ്. അത്രയും കാലം അദ്ദേഹം എനിക്ക് വേണ്ടി വെയിറ്റ് ചെയ്തു. പിന്നെയും അദ്ദേഹത്തോട് നോ പറയാൻ സാധിക്കാത്തത് കൊണ്ടാണ് ഞാൻ സമ്മതിച്ചത്. ഈ സിനിമയിൽ അഭിനയിച്ച് കഴിഞ്ഞപ്പോഴാണ് ഞാനിത് മിസ് ചെയ്ത് പോയെങ്കിൽ നഷ്ടമായിരുന്നെന്ന് മനസിലായത്. ത്രില്ലറും ഇമോഷൻസുമൊക്കെ ഇണങ്ങിയ മൂവിയാണ്, 40 ദിവസം മുട്ടൊപ്പം വെള്ളത്തിൽ നിന്നാണ് അഭിനയിച്ചത്. കാലൊക്കെ കറുത്തുപോയി. തോട്ടിൽ നിന്നുള്ള വെള്ളം അടിച്ചുകയറ്റിയിട്ടാണ് ഷൂട്ട് ചെയ്യുന്നത്. എന്നിട്ട് രാവിലെ അടിച്ചുകളയും ഇതായിരുന്നു രീതി.
കുറച്ച് ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നു. അവസാനം വെള്ളത്തിൽ നിന്ന് നിന്ന് വല്ലാത്ത അവസ്ഥ ആയി. ഒടുവിലാണ് ബൂട്ട് ഇടുന്നത്. ആദ്യം ആ ബുദ്ധി പോയില്ല. അതിന്റെ റിസൾട്ട് സിനിമ ഇറങ്ങിയതിന് ശേഷം കിട്ടുമെന്ന് തോന്നുന്നുണ്ടെന്ന് ഉർവശി പറഞ്ഞു.
അലൻസിയർ, പ്രശാന്ത് മുരളി, അർജുൻ രാധാകൃഷ്ണൻ. ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലുണ്ട്, റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ ആണ് നിര്‍വഹിക്കുന്നത്.
2018-ല്‍ ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന 'സിനിസ്ഥാന്‍ ഇന്ത്യ' തിരക്കഥ മത്സരത്തില്‍ 25 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റോ ടോമിയുടെ തിരക്കഥയാണ് ഇപ്പോള്‍ സിനിമയാകുന്നത്. ഇതേ മത്സരത്തിൽ രണ്ടാംസ്ഥാനം ലഭിച്ചത് ആമിർഖാന്റെ നിർമ്മാണത്തിൽ ഈയടുത്ത് പുറത്തിറങ്ങിയ കിരൺറാവു സംവിധാനം ചെയ്ത ലാപതാ ലേഡിസ് എന്ന തിരക്കഥയ്ക്കായിരുന്നു.
ക്രിസ്റ്റോ ടോമിക്ക് അറുപത്തിമൂന്നാമത് ദേശീയ അവാർഡിൽ കാമുകി എന്ന ഷോർട്ട് ഫിലിമിന് നോൺ-ഫീച്ചർ സെക്ഷനിൽ മികച്ച സംവിധായകനുള്ള സ്വർണ്ണകമല പുരസ്കാരവും, കന്യക എന്ന ഷോർട്ട് ഫിലിമിന് അറുപത്തിയൊന്നാമത് ദേശീയ അവാർഡിൽ നോൺ-ഫീച്ചർ സെക്ഷനിൽ മികച്ച നവാഗത സംവിധായകനുള്ള രജതകമല പുരസ്കാരവും ലഭിച്ചിരുന്നു.