
ബാങ്കോക്ക്: ഇന്ത്യയിലെ പലരുടെയും സ്വപ്ന സ്ഥലമാണ് തായ്‌ലൻഡ്. സംസ്കാരം, പ്രകൃതി സൗന്ദര്യം, ഭക്ഷണം തുടങ്ങി നിരവധി കാര്യങ്ങളാണ് അതിന് കാരണം. അവിടെ കുറച്ച് കാലം താമസിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല.ഇപ്പോഴിതാ അതിന് ഒരു കിടിലൻ അവസരം ഒരുക്കിയിരിക്കുകയാണ് തായ്‌ലൻഡ്.
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കായി രണ്ട് മാസം കാലാവധിയുള്ള വിസ രഹിത പ്രവേശനമാണ് തായ്‌ലൻഡ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 93 രാജ്യങ്ങളിലെ സഞ്ചാരികൾക്ക് ഈ പദ്ധതി ഉപയോഗിക്കാം. അതോടൊപ്പം അഞ്ച് വർഷം വരെ കാലാവധിയുള്ള ഡസ്റ്റിനേഷൻ-ഡിജിറ്റൽ നൊമാഡ് വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. തായ്‌ലൻഡ് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് പുതിയ പരിഷ്കരണങ്ങൾ.
ഓൺലെെൻ ജോലി ചെയ്യുന്നവരെയും വിദ്യാർത്ഥികളെയും ജോലികളിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരെയും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി തായ്‌ലൻഡ് തയ്യാറാക്കിയിരിക്കുന്നത്. ഈ വിഭാഗങ്ങളിൽ ഉൾപ്പെട്ട സഞ്ചാരികളാണ് ടൂറിസ്റ്റ് കേന്ദ്രത്തിൽ ദീർഘകാലം താമസിക്കുക എന്നതിനാലാണിത്. അടുത്ത മാസം മുതൽ പദ്ധതി നടപ്പിലാക്കുമെന്നാണ് അറിയാൻ കഴിയുന്നത്. 2023ൽ മാത്രം രണ്ടരക്കോടി വിദേശ വിനോദസഞ്ചാരികളാണ് തായ്‌ലൻഡിൽ എത്തിയത്. പുതിയ പദ്ധതിയിലൂടെ അത് മൂന്ന് കോടിയിലധികമാക്കാനാണ് തായ്‌ലൻഡ് ലക്ഷ്യമിടുന്നത്. കൊവിഡിന് മുൻപ് 3.9 കോടി സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്.
ഓൺലെെനായി ജോലികൾ ചെയ്യുന്ന ടൂറിസ്റ്റുകൾക്കായി 180 ദിവസം കാലാവധിയുള്ള വിസ നൽകാനും തായ്‌ലൻഡ് പദ്ധതിയിടുന്നുണ്ട്. 180 ദിവസം പിന്നിട്ടാൽ ഇത് വീണ്ടും നീട്ടി നൽകും. ഇത്തരത്തിൽ അഞ്ച് വർഷം വരെ വിദേശികൾക്ക് ഓൺലെെനായി ജോലി ചെയ്ത് തായ്‌ലാൻഡിൽ താമസിക്കാൻ കഴിയും.