
റാന്നി : കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് വിട്ടുകൊടുത്ത ഭൂമി ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളുടെയും താവളമായതോടെ പരിസരവാസികളുടെ ജീവിതംദുരിതത്തിലായി. റാന്നി വടശേരിക്കര ശബരിമല അനുബന്ധ പാതയോട് ചേർന്നു കിടക്കുന്ന മന്ദിരം 110 കെ.വി സബ് സ്റ്റേഷന്റെ സമീപത്തെ ഭൂമിയാണ് അവഗണന നേരിടുന്നത്. വ്യവസായ സംരംഭങ്ങൾക്കായി ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് വിട്ടു നൽകിയ അഞ്ചേക്കർ ഭൂമിയിൽ ഇതുവരെ സംരംഭങ്ങൾ ഒന്നും തന്നെ തുടങ്ങാൻ സർക്കാരിന് കഴിഞ്ഞില്ല. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കേരള സർക്കാരിന് നാല് വർഷം മുമ്പ് ഭൂമി വിട്ടുകൊടുത്തതിന് ശേഷം ഇവിടെ നടത്തി വന്നിരുന്ന പേപ്പർ പൾപ്പിന് ആവശ്യമായ യൂക്കാലി മരങ്ങളുടെ കൃഷിയും അവസാനിച്ചു.
ഏറ്റെടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ
ഭൂമി വ്യവസായ വകുപ്പോ തൊഴിൽ വകുപ്പോ ഏറ്റെടുക്കണമെന്നാണ് റാന്നി പഞ്ചായത്തിന്റെ ആവശ്യം. ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ മന്ത്രിതലത്തിൽ പലതവണ അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. ഭൂമിയും വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉള്ള സ്ഥിതിക്ക് തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ കഴിയുന്ന വ്യവസായ പാർക്കുകൾ തുടങ്ങണമെന്നാണ് പൊതു ആവശ്യം.
സംരംഭങ്ങൾ തുടങ്ങാം
കാട് വെട്ടിത്തെളിച്ചാൽ ഇഴജന്തുക്കുടെയും കാട്ടുപന്നിയുടെയും ശല്യവും ഒഴിവാക്കാനാകും. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ലക്ഷ്യമിട്ട പെരുനാട് റബർ പാർക്കും ഉതിമൂടിലെ റെഡിമെയ്ഡ് വസ്ത്ര നിർമ്മാണ യൂണിറ്റും ഭൂമി ഏറ്റെടുക്കൽ നടപടി വൈകിയതു മൂലം നടക്കാതെ പോയി. ഈ സാഹചര്യത്തിൽ റാന്നി മന്ദിരം പടിക്ക് സമീപമുള്ള സർക്കാർ ഭൂമി വ്യവസായ സംരംഭങ്ങൾക്ക് ഏറ്റവും അനുയോജ്യമാകുമെന്നാണ് വിലയിരുത്തൽ.
..................................
1. വ്യവസായത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ
2. 110 കെ.വി സബ് സ്റ്റേഷൻ ഭൂമിയുടെ അതിർത്തി പങ്കിടുന്നു.
3. ചരക്ക് നീക്കത്തിന് റോഡ് സൗകര്യം
...................................
5 ഏക്കർ ഭൂമി
..........................
കാടുമൂടിയ സർക്കാർ സ്ഥലം വീണ്ടെടുത്ത് സർക്കാർ ഉടമസ്ഥതയിൽ നാടിന് ഗുണമുള്ള വ്യവസായങ്ങൾ ആരംഭിക്കണം.
സജു തോട്ടുങ്കൽ
(പ്രദേശവാസി)