
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് അഞ്ച് മണിക്കൂർ വൈകി. ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് പുറപ്പെടേണ്ട വിമാനം വൈകിട്ട് ആറ് മണിക്കാണ് പുറപ്പെട്ടത്.
അൽപ്പം വൈകിയാണ് വിമാനം കോഴിക്കോട് നിന്നും എത്തിയത്. എങ്കിലും രണ്ട് മണിയോടെ യാത്രക്കാരെ വിമാനത്തിൽ കയറ്റിയിരുന്നു. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞാണ് വിമാനം പുറപ്പെട്ടത്. സാങ്കേതിക തകരാർ കാരണമാണ് വിമാനം വൈകിയതെന്നാണ് അധികൃതർ അറിയിച്ചത്. രാത്രി 8.10ന് കോഴിക്കോട് എത്തേണ്ട വിമാനം പുലർച്ചെ ഒരു മണിയോടെയാണ് എത്തിയത്.
ഒരു ഷർട്ട് വാങ്ങുന്ന കാശിന് വിമാനയാത്ര :
1177 രൂപ മുതൽ ആരംഭിക്കുന്ന നിരക്കുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ ടൈം ടു ട്രാവൽ സെയിൽ കഴിഞ്ഞ ആഴ്ച നടന്നിരുന്നു. സെപ്തംബർ 30 വരെയുള്ള യാത്രകൾക്കായി ജൂൺ മൂന്ന് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് നിരക്കിളവ് ലഭിച്ചത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഈ ഓഫർ ലഭ്യമായിരുന്നു.
ക്യാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്നവർക്ക് സാധാരണ നിരക്കിലും താഴെയുള്ള എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകൾ 1177 രൂപ മുതൽ ഉള്ള നിരക്കിൽ ലഭിച്ചു. 10 കിലോ വരെ ഭാരമുള്ള ക്യാബിൻ ബാഗേജാണ് എക്സ്പ്രസ് ലൈറ്റ് യാത്രക്കാർക്ക് കൈയിൽ കരുതാവുന്നത്. ട്രാവൽ ഏജന്റുമാർക്ക് 1198 രൂപ മുതലായിരുന്നു ടിക്കറ്റ് നിരക്ക്.
എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലോ ആപ്പിലോ ലോഗിൻ ചെയ്ത് ടിക്കറ്റ് എടുക്കുന്നവർക്ക് ഗൊർമേർ ഭക്ഷണത്തിനും സീറ്റുകൾക്കും 25 ശതമാനം അധിക ഇളവ് ലഭിച്ചു. ടാറ്റാ ന്യൂപാസ് റിവാർഡ്സ് പ്രോഗ്രാം അംഗങ്ങൾക്ക് ഭക്ഷണം, സീറ്റ്, ബാഗേജ്, സൗജന്യമായി ടിക്കറ്റ് തിയതി മാറ്റാനും റദ്ദാക്കാനുമുള്ള അവസരം തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങൾക്ക് പുറമേ എട്ട് ശതമാനം വരെ ന്യൂകോയിൻസും ലഭിച്ചു. ലോയൽറ്റി അംഗങ്ങൾക്ക് പുറമേ വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ചെറുകിട ഇടത്തരം സംരംഭകർ, സായുധ സേനാംഗങ്ങൾ, ആശ്രിതർ എന്നിവർക്കും മൊബൈൽ ആപ്പിലൂടേയും വെബ്സൈറ്റിലൂടെയും പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായിരുന്നു.