തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാ ടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട 'സിനി ടൂറിസം പ്രോജക്ട് കിരീടം പാലം അറ്റ് വെള്ളായണി"ക്കായി ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് സമർപ്പിച്ച ഡി.പി.ആറിന് ടൂറിസം വകുപ്പ് അംഗീകാരം നൽകി. ഇതിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ടൂറിസം അധികൃതർ അറിയിച്ചു.
പദ്ധതിക്കായി 1,22,50,000 രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി പാലവും പരിസരവും നവീകരിക്കും.
വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. സിനിമാ ടൂറിസം പദ്ധതിയുടെ ഭാഗമായി അനുമതി ലഭിക്കുന്ന ആദ്യ സ്ഥലമാണ് വെള്ളായണി കിരീടം പാലമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
ടൂറിസം വകുപ്പ് മുന്നോട്ടുവയ്ക്കുന്ന അനുഭവവേദ്യ ടൂറിസം എന്ന ആശയം പദ്ധതിയിലൂടെ കൂടുതൽ ഫലവത്താകുമെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള വകുപ്പിന്റെ ശ്രമങ്ങൾക്ക് സിനിമാ ടൂറിസം കരുത്ത് പകരുമെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ വ്യക്തമാക്കി.