
കോതമംഗലം: അൻപത് സെന്റിലെ റബർ വെട്ടിക്കളഞ്ഞ് ഫലവൃക്ഷങ്ങളും പച്ചക്കറിയും നട്ട വീട്ടമ്മ കൃഷിയിൽ നൂറുമേനി വിളയിക്കുന്നു. കീരംപാറ വെളിയേലിച്ചാൽ കൊളമ്പേൽ ബെസി ടിറ്റോയാണ് കപ്പക്കൃഷിയിൽ ഒരു ചുവട്ടിൽ നിന്ന് അരക്വിന്റൽ കപ്പ വിളയിച്ച് കൃഷിയിൽ വിജയം വരിച്ചത്.
50 മൂട് കപ്പ നട്ടതിലൊരു മൂട്ടിലാണ് അൻപത് കിലോയിലേറെ വിളവ് ലഭിച്ചത്. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നതെന്ന് ബെസി പറയുന്നു. അടിവളമായി എല്ലുപൊടിയും ചാണകപ്പൊടിയും നൽകി. പിന്നെ ചെറിയ പരിചരണങ്ങൾ മാത്രമാണ് നൽകിയത്. അപ്രതീക്ഷിതമായി ലഭിച്ച വിളവ് ബെസി വെളിയേൽചാൽ സെന്റ് ജോസഫ് പള്ളിയിൽ സമർപ്പിച്ചു.
കൃഷി രീതികൾക്ക് പൂർണ പിന്തുണയുമായി എറണാകുളം കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസറായ ടിറ്റോയും ഒപ്പമുണ്ട്. ഭർത്താവ് ജോലിക്കും കുട്ടികൾ സ്‌കൂളിലും പോയിക്കഴിഞ്ഞാൽ പിന്നീടുള്ള മുഴുവൻ സമയവും കൃഷിയിടത്തിൽ ചെലവിടാനാണ് ബെസിക്ക് ഇഷ്ടം. അടയ്ക്ക, കൊക്കൊ, പച്ചക്കറി, കുരുമുളക്, വാഴ എന്നിവയാണ് ബെസിയുടെ കൃഷിയിടത്തിലുള്ളത്.
അമ്മ ആനീസ് ചെടി നഴ്സറി നടത്തിയിരുന്നു. അതിൽ നിന്നാണ് കൃഷിയോടുള്ള താത്പര്യം വന്നത്. വീട്ടിൽ നിന്ന് ലഭിച്ച 40 സെന്റ് ഭൂമിയിലേയ്ക്ക് കൂടി കൃഷി വ്യാപിപ്പിക്കാനാണ് ബെസിയുടെ തീരുമാനം. ഇപ്പോൾ കൃഷി ചെയ്യുന്ന പൈനാപ്പിൾ മാറ്റി വാഴയും കൊക്കോയും നട്ട് കൃഷിയിൽ പുതിയ ഉയരങ്ങൾ തേടാനൊരുങ്ങുകയാണ് ഈ വീട്ടമ്മ.
എല്ലാ വിളകളും ഒരുമിച്ച് ചെയ്യുന്നതാണ് രീതി. അതാണ് ലാഭകരം. കൊക്കോ നട്ടാൽ ആഴ്ച്ചയിൽ പറിച്ചുകൊടുക്കാം. കപ്പയും സീസൺ നോക്കിയല്ല നടുന്നത്. പയർ, ചീര തുടങ്ങിയവയും ഇടവിളയായാണ് ചെയ്യുന്നത്.
ബെസി ടിറ്റോ