cricket

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ യുഎസ്എക്ക് എതിരെ സൂപ്പര്‍ താരം വിരാട് കൊഹ്ലി ഗോള്‍ഡന്‍ ഡക്കായി പുറത്തായി. 111 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഇന്നിംഗ്‌സിലെ രണ്ടാം പന്തില്‍ തന്നെ കൊഹ്ലിയുടെ വിക്കറ്റ് നഷ്ടമാകുകയായിരുന്നു. ഇന്ത്യന്‍ വംശജന്‍ സൗരഭ് നെത്രാവല്‍ക്കര്‍ ആണ് വിരാടിനെ പുറത്താക്കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയേയും 3(6) താരം പുറത്താക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സില്‍ ഒതുങ്ങി. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗ് ആണ് യുഎസ്എയെ പിടിച്ചുകെട്ടിയത്. ഹാര്‍ദിക് പാണ്ഡ്യ 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശിവം ദൂബെ ഒരു വിക്കറ്റ് വീഴ്ത്തി.

ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേലിന്റെ അഭാവത്തില്‍ ആരണ്‍ ജോണ്‍സിന്റെ നേതൃത്വത്തിലാണ് യുഎസ്എ ഇന്ത്യക്കെതിരെ കളിക്കാനിറങ്ങിയത്. ഇരു ടീമുകളും രണ്ട് കളികള്‍ വീതം വിജയിച്ച് നില്‍ക്കുന്ന ഗ്രൂപ്പില്‍ ഇന്ന് വിജയിക്കുന്ന ടീം സൂപ്പര്‍ എട്ടിലേക്ക് മുന്നേറും. യുഎസ്എ ഇന്ത്യയെ തോല്‍പ്പിച്ചാല്‍ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകും.

സ്റ്റീവന്‍ ടെയ്‌ലര്‍ 24(30), നിതീഷ് കുമാര്‍ 27(23) എന്നിവരാണ് യുഎസ്എ നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ആരണ്‍ ജോണ്‍സ് 11(22) കൊറി ആന്‍ഡേഴ്‌സണ്‍ 15(12) ഹര്‍മീത് സിംഗ് 10(10) എന്നിങ്ങനെയാണ് മറ്റ് പ്രധാന ബാറ്റര്‍മാരുടെ സ്‌കോര്‍.