കാടെന്ന പേരിൽ അയാൾ
കൂടൊരുക്കിക്കൊണ്ടിരുന്നു
ചിറകരിയപ്പെട്ട് കാൽച്ചുവട്ടിലിരുന്ന
കിളിച്ചുണ്ട് ചോദിച്ചു;
കൂട്ടിലൊരു കാടോ?
അതെയതേ....
കൂട്ടിലൊരു കാട്
കാട്ടിലൊരു കൂട്
കൂടുകാട്... കാടുകൂട്!
കിളിച്ചുണ്ട് മുറിഞ്ഞു;
'ആട്ടമില്ലാത്ത കാടും
കൂട്ടില്ലാത്ത കൂടും"
അല്ലേയല്ല,
കാട്ടിലും കൂട്ടിലും
ഒരു തരി (കിട)
വ്യത്യാസം മാത്രം
അല്ലേ പൊന്നേ...
എന്നിട്ട് , തരി തിരിയാത്ത
അയാളുടെ കളിഭാഷ;
'തരികിട, കിടതരി"
എന്നിട്ടൊരു ചിരി
അയാളതിനെ കൂട്ടിലാക്കാൻ
പാടിക്കൊണ്ടിരുന്നു;
നിന്റെ കൺ കടലേ...
തൂവൽ മയിൽപ്പീലി
പാട്ടു തുടങ്ങും മമ്പേ
കിളി, ആകാശത്തെ
കൊത്തിത്തിന്നു
അടിത്തട്ടൊരുങ്ങി
ഇപ്പോളയാൾ
അഴിയിട്ടുകൊണ്ടിരിക്കുന്നു
മത്തേ തത്തേ... പാടി
പാട്ടിലാക്കിക്കൊണ്ടിരിക്കുന്നു
കൂട്ടിലാക്കിക്കൊണ്ടിരിക്കുന്നു
പക്ഷേ, കിളി
ആകാശത്തിലായിരുന്നു