capital-punishment

ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഇന്നും വധശിക്ഷ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് തൂക്കിലേറ്റല്‍. 1857ലാണ് രാജ്യത്ത് ആദ്യത്തെ വധശിക്ഷ നടപ്പിലാക്കിയത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത രണ്ട് പേരെയാണ് അന്ന് തൂക്കിലേറ്റിയത്. ഇതോടെയാണ് രാജ്യത്ത് വധശിക്ഷ ആരംഭിച്ചത്.

തൂക്കിലേറ്റപ്പെടുന്ന വ്യക്തിയോട് പാലിച്ചിരിക്കേണ്ട ചില നിബന്ധനകളും മര്യാദകളും നിലവിലുണ്ട്. ഒരു പ്രതിയെ തൂക്കിക്കൊല്ലുമ്പോള്‍ നാല് പേരുടെ സാന്നിദ്ധ്യം അനിവാര്യമാണ്. ജയില്‍ സൂപ്രണ്ട്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, ഡോക്ടര്‍, ആരാച്ചാര്‍ എന്നിവരാണ് ഈ നാല് പേര്‍. ഇവരില്‍ ഒരാള്‍ ഇല്ലെങ്കില്‍പ്പോലും വധശിക്ഷ നടപ്പിലാക്കാന്‍ കഴിയില്ല.

ജയിലിനുള്ളിലെ മറ്റ് തടവുകാരെയോ ദൈനംദിന പ്രവര്‍ത്തനങ്ങളയോ ബാധിക്കാതെ വേണം വധശിക്ഷ നടപ്പിലാക്കാന്‍. അതുകൊണ്ട് തന്നെ പുലര്‍ച്ചെയാണ് രാജ്യത്ത് വധശിക്ഷ നടപ്പിലാക്കുന്നത്. വധശിക്ഷയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ മൃതദേഹം രാവിലെ തന്നെ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്യും.

തൂക്കുകയര്‍ മുറുക്കി വധശിക്ഷ നടപ്പാക്കിയ ശേഷം തൂക്കിലേറ്റപ്പെട്ടയാളോട് ആരാച്ചാര്‍ ക്ഷമ ചോദിക്കുന്ന ഒരു ചടങ്ങും ഉണ്ട്. തൂക്കിലേറ്റപ്പെടുന്ന വ്യക്തിയുടെ മതം അനുസരിച്ച് മാപ്പ് ചോദിക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. പ്രതി ഹിന്ദുവാണെങ്കില്‍ റാം റാം എന്നായിരിക്കും ചെവിയില്‍ പറയുക. മുസ്ലീം ആണെങ്കില്‍ സലാം എന്നും ക്രിസ്ത്യന്‍ ആണെങ്കില്‍ പ്രെയ്‌സ് ദി ലോര്‍ഡ് എന്നും പറയും.

ഒരു വ്യക്തിയെ തൂക്കിലേറ്റാനുള്ള കയര്‍ നിര്‍മ്മിക്കുന്നതും വധശിക്ഷയ്ക്ക് ശേഷം ഇതേ കയര്‍ കൊണ്ടുപോകുന്നതും ആരാച്ചാര്‍ തന്നെയാണ്. തൂക്കിലേറ്റപ്പെടുന്ന വ്യക്തിയുടെ മുഖം കറുത്ത തുണി കൊണ്ട് മൂടിയിരിക്കും. 1642ല്‍ ചാള്‍സ് രാജാവിന്റെ വധശിക്ഷ നടപ്പിലാക്കുമ്പോള്‍ ഇംഗ്ലണ്ടിലാണ് ഇത് ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്.