crime

ചണ്ഡീഗഡ്: പാനിപത്ത് സ്വദേശിയായ വിനോദ് മരിച്ചതിന് പിന്നാലെയാണ് ഭാര്യ നിധി ജിമ്മിലെ പരിശീലകനായ സുമിത്തിനെ വിവാഹം കഴിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിനോദ് മരിച്ചത്. മരണത്തിലോ പിന്നീട് നിധി മറ്റൊരു വിവാഹം കഴിച്ചതിലോ ആര്‍ക്കും അസ്വാഭാവികമായി ഒന്നും തന്നെ തോന്നിയിരുന്നില്ല. എന്നാല്‍ അടുത്തിടെ പൊലീസിന് ലഭിച്ച ഒരു വാട്‌സാപ്പ് സന്ദേശമാണ് വിനോദിന്റെ മരണം കൊലപാതകമായിരുന്നുവെന്നും ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ ഭാര്യ തന്നെയായിരുന്നുവെന്നും തെളിഞ്ഞത്.

കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന വിനോദ് ഭാര്യക്കൊപ്പമാണ് പാനിപത്തില്‍ താമസിച്ചിരുന്നത്. പതിവായി ജിമ്മില്‍ പോയിരുന്ന നിധി ഇവിടെ വച്ച് പരിശീലകനായ സുമിത്തുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്തു. വൈകാതെ തന്നെ വിനോദ് ഭാര്യയുടെ പ്രണയബന്ധത്തെ കുറിച്ച് അറിയുകയും ഇതിന്റെ പേരില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തു. സുമിത്തുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്ന നിധി അയാള്‍ക്കൊപ്പം ചേര്‍ന്ന് വിനോദിനെ ഇല്ലാതാക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടു.

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പഞ്ചാബ് സ്വദേശിയായ ദേവ് സുനാറിന് 10 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കി. ട്രക്ക് ഇടിപ്പിച്ച് കൊല്ലാനായിരുന്നു തീരുമാനം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റെങ്കിലും വിനോദ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. 2021ല്‍ ആയിരുന്നു ഈ കൊലപാതക ശ്രമം. വീണ്ടും ദേവ് സുനാറിനെ സമീപിച്ച നിധി വിനോദിനെ വെടിവച്ച് കൊല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. സുനാര്‍ വിനോദിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി വെടിവച്ചു കൊല്ലുകയായിരുന്നു.

പിന്നാലെ സുനാര്‍ അറസ്റ്റിലാവുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. മുമ്പ് ഉണ്ടായ അപകടത്തിലെ നിയമ നടപടികള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വിനോദിനെ താന്‍ കൊലപ്പെടുത്തിയതെന്നാണ് സുനാര്‍ പോലീസിനോട് പറഞ്ഞത്. സുനാര്‍ ജയിലിലായതോടെ ഇയാളുടെ വീട്ടുചെലവുകളും അഭിഭാഷകന് ഫീസ് നല്‍കിയതുമെല്ലാം നിധിയും സുമിത്തും ചേര്‍ന്നായിരുന്നു.

ഭര്‍ത്താവിന്റെ മരണശേഷം മകളെ നിധി ഓസ്‌ട്രേലിയയിലുള്ള ബന്ധുവിന്റെ അടുക്കലേക്ക് അയയ്ക്കുകയും ചെയ്തു. ഇത് വിനോദിന്റെ വീട്ടുകാരില്‍ സംശയത്തിനിടയാക്കിയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം പാനിപ്പത്ത് എസ്പി അജിത് സിങ് ഷെഖാവത്തിന്റെ ഫോണിലേക്ക് ഒരു വാട്ട്സ്ആപ്പ് സന്ദേശം വന്നു. സുനാര്‍ മാത്രമല്ല കുറ്റവാളിയാണെന്നും മറ്റു ചിലര്‍ക്കും കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്നുമായിരുന്നു സന്ദേശം. വിനോദിന്റെ സഹോദരന്‍ പ്രമോദാണ് സന്ദേശം അയച്ചത്.

ഇതോടെ പൊലീസ് ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ച് സുനാറിന്റെ കോള്‍ വിശദാംശങ്ങള്‍ സംബന്ധിച്ച് അന്വേഷണം തുടങ്ങി. സുനാര്‍ സുമിത്തുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി. വിനോദിന്റെ ഭാര്യ നിധിയെയും സുമിത്ത് നിരവധി തവണ കോള്‍ ചെയ്തതായും ഇതില്‍ ചിലത് മണിക്കൂറുകള്‍ നീണ്ടുനിന്നിരുന്നതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സുമിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍, നിധിയുടെ നിര്‍ദേശപ്രകാരമാണ് വിനോദിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് നിധിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.