rahul-gandhi

ന്യൂഡല്‍ഹി: 18ാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യ മുന്നണിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. ഇതുസംബന്ധിച്ച് സോണിയ ഗാന്ധി പ്രോടെം സ്പീക്കര്‍ക്ക് കത്ത് നല്‍കി. കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം ഔദ്യോഗികമായി ലഭിച്ചിരുന്നില്ല.

ഇത്തവണ ലോക്‌സഭയില്‍ 99 സീറ്റുകളാണ് കോണ്‍ഗ്രസിന് മാത്രമായി ലഭിച്ചിട്ടുള്ളത്. ബിജെപി കോട്ടകളായ പല മണ്ഡലങ്ങളിലും ഇന്ത്യ മുന്നണി കരുത്ത് കാണിക്കുകയും ചെയ്തിരുന്നു. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

പ്രതിപക്ഷ നേതാവ് സ്ഥാനം ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഫലം വന്നപ്പോള്‍ തന്നെ ഉറപ്പായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പേര് തന്നെയാണ് കോണ്‍ഗ്രസ് സജീവമായി പ്രതിപക്ഷ നേതാവിന്റെ പദവിയിലേക്ക് പരിഗണിച്ചിരുന്നതും. പാര്‍ട്ടി എടുത്ത തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.

ഇത്തവണ ലോക്‌സഭയിലേക്ക് രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് രാഹുല്‍ ഗാന്ധി മത്സരിച്ചത്. വയനാട്ടില്‍ നിന്നും ഒപ്പം ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും മത്സരിച്ച് വിജയിച്ച രാഹുല്‍ ഗാന്ധി പിന്നീട് വയനാട്ടില്‍ നിന്നുള്ള എംപി സ്ഥാനം രാജിവച്ചിരുന്നു. സഹോദരി പ്രിയങ്ക ഗാന്ധിയാണ് വയനാട്ടിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു.