kerala

കോട്ടയം: വേമ്പനാട്ടുകായലില്‍ വര്‍ഷങ്ങളായ് അടിഞ്ഞു കൂടിയ മണ്ണും ചെളിയും മാറ്റി ആഴം കൂട്ടുന്നു. മീനച്ചില്‍ ,പമ്പ, അച്ചന്‍കോവില്‍,മണിമല ആറുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം നിലവില്‍ കായലിന് ഉള്‍കൊള്ളാന്‍ കഴിയാതുള്ള വെള്ളപ്പൊക്കത്തിന് ഇതോടെ ശമനമാകും. കുപ്പതൊട്ടിയായ് മാറിയ കായല്‍ ശുദ്ധിയാകുന്നത് മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കും. കായല്‍ ടൂറിസത്തിനും പ്രോത്സാഹനമാകും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണ് കണ്ടെത്താനാണ് വേമ്പനാട്ടു കായലില്‍ ഡ്രഡ്ജിംഗിന് സര്‍ക്കാര്‍ നീക്കം.വേമ്പനാട്ടുകായലില്‍സ്ഥിരമായ് ഡ്രഡ്ജിംഗ് നടത്തണമെന്നത് കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ട് വര്‍ഷങ്ങളായിട്ടും നടപടിയൊന്നും ഇല്ലായിരുന്നു.


ദേശീയപാത നിര്‍മ്മാണത്തിനാവശ്യമായ മണ്ണിന് വേമ്പനാട്ട് കായല്‍ ഡ്രഡ്ജ് ചെയ്യാന്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ ഖനനാനുമതിയ്ക്കുള്ള ശുപാര്‍ശയ്ക്കു പുറമേ മീനച്ചില്‍ മീനന്തലയാര്‍ നദീസംയോജന പദ്ധതി സംഘാടകരും ഡ്രഡ്ജിംഗ് ആവശ്യം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു .

പരിസ്ഥിതി പ്രശ്‌നമാകുമെന്നതിനാല്‍ കുന്നോ,മലകളോ ഇടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വേമ്പനാട്ടു കായലില്‍ അടിഞ്ഞു കൂടികിടക്കുന്ന ടണ്‍ കണക്കിന് മണ്ണും ചെളിയും നീക്കം ചെയ്യുന്ന ആലോചന ശക്തമായത്. പരിസ്ഥിതി പ്രശ്‌നം ഉണ്ടാകാത്തതിനാല്‍ സര്‍ക്കാര്‍ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

മാനദണ്ഡം വേണം


ആഴം കൂട്ടുന്നതിന്റെ മറവില്‍ പരിസ്ഥിതിക്കു ദോഷം വരുത്തും വിധം കായലില്‍ഖനനംനടക്കാനിടയുണ്ടെന്ന ആശങ്ക പരിസ്ഥിതിശാസ്ത്രജ്ഞര്‍ പ്രകടിപ്പിക്കുന്നു. കുഴിക്കുന്നതിന് മാനദണ്ഡം വേണം.ഖനനത്തിന് മുമ്പ് വിദഗ്ദ്ധ സമിതിയെ പഠനത്തിന് നിയോഗിക്കണം.

10 ലക്ഷം

കായലില്‍ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും ഖനനം ചെയ്യുന്നതിലൂടെ 10ലക്ഷം ക്യുബിക്ക് മീറ്റര്‍ മണ്ണ് കണ്ടെത്താമെന്നാണ് കരുതുന്നത്. ശാസ്ത്രീയ ഖനനം നടത്തണം. 40 ലക്ഷം മുടക്കി നേരത്തേ ജലസേചനവകുപ്പ് ഡ്രഡ്ജിംഗ് നടത്തി കരയില്‍ വാരിഇട്ട മണ്ണ് മഴയത്ത് വീണ്ടും കായലില്‍ ഒഴുകി എത്തിയപോലുള്ള ഫണ്ടടിച്ചു മാറ്റല്‍ പരിപാടിക്കു പകരം സുതാര്യതയോടെ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ വേണം ഖനനം നടത്തേണ്ടത്.-

ഡോ.ബി.ശ്രീകുമാര്‍ (കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ്)