e

പാട്ന: കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ബീഹാറിൽ അഞ്ച് പാലങ്ങൾ തകർന്നതോടെ

നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി

ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. വെള്ളിയാഴ്‌ച മധുബാനിക്കും സുപോളിനും ഇടയിലുള്ള ഭൂതാഹി നദിയിലെ പാലം തകർന്നതിന്റെ ചിത്രസഹിതം പങ്കുവച്ചായിരുന്നു തേജസ്വിയുടെ വിമർശനം. ''ഒമ്പത് ദിവസത്തിനിടെ തകരുന്ന അഞ്ചാമത്തെ പാലമാണിത്. വർഷങ്ങളായി നിർമ്മാണത്തിലിരുന്ന പാലം.

തകരാനുള്ള കാരണം നിങ്ങൾ കണ്ടെത്തിയോ​? ഇല്ലെങ്കിൽ എന്തുകൊണ്ട്? ഞങ്ങൾ കണ്ടെത്താൻ ശ്രമിക്കണോ?-എന്നാണ് തേജസ്വി ചോദിച്ചത്. രണ്ടുവർഷത്തിലേറെയായി നിർമ്മാണം നടന്നുകൊണ്ടിരുന്ന പാലമാണ് തകർന്നത്. മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ

പാലത്തിന്റെ തൂണുകളിലൊന്ന് ഒലിച്ചുപോയി. മൂന്നുകോടിയാണ് നിർമ്മാണ ചെലവ്. കഴിഞ്ഞയാഴ്ച അരാരിയ, സിവാൻ, കിഴക്കൻ ചമ്പാരൻ ജില്ലകളിൽ പാലം തകർന്നിരുന്നു. വ്യാഴാഴ്ച കിഷൻഗഞ്ചിലെ 13 വർഷം പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്നുവീഴുകയും 40,000 ആളുകൾ ഒറ്റപ്പെടുകയും ചെയ്‌തു.

2011ൽ മുഖ്യമന്ത്രി ഗ്രാമസഡക് യോജനയുടെ കീഴിൽ 25 ലക്ഷം രൂപ ചെലവിൽ നിർമിച്ച 70 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്നു.