ration
റേഷൻ

 70 കോടിയോളം രൂപയാണ് റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന വാതിൽപ്പടി വിതരണക്കാർക്ക് നൽകാനുള്ളത്

 മാസം പകുതിയാകുന്നതിന് മുമ്പ് തന്നെ ഒട്ടുമിക്ക റേഷൻ കടകളിലും അരി അടക്കമുള്ള സാധനങ്ങൾ തീർന്നു.

 സാധാരണ അതാത് മാസം പത്താം തീയതിയോടെയാണ് പുതിയ മാസത്തെ അലോട്ട്‌മെന്റ്. എന്നാൽ ഈ മാസം 15 ആയിട്ടും റേഷൻ സാധനങ്ങൾ എത്തിയിട്ടില്ല.

പട്ടാമ്പി: റേഷൻ സാധനങ്ങൾ സ്റ്റോക്കില്ലാത്തത് കാരണം പട്ടാമ്പി താലൂക്കിലെ റേഷൻ വിതരണം താളം തെറ്റുന്നു. മുൻ മാസങ്ങളിൽ റേഷൻ കാർഡ് ഉടമകൾ വാങ്ങിക്കാതെ ബാക്കിയുള്ള സ്റ്റോക്ക് ജൂൺ മാസത്തിൽ കുറച്ച് പേർക്ക് വിതരണം ചെയ്തത് ഒഴിച്ചാൽ നടപ്പ് മാസം വിതരണം ചെയ്യാനുള്ള സാധനങ്ങൾ റേഷൻ കടകളിൽ സ്റ്റോക്കില്ല. റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന വാതിൽപ്പടി കരാറുകാർക്ക് പണം നൽകാതായതോടെ അവർ സമരത്തിലാണ്. ഇതാണ് റേഷൻ കടകളുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. 70 കോടിയോളം രൂപ വാതിൽപ്പടി വിതരണക്കാർക്ക് നൽകാനുണ്ട്. വാതിൽപ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിച്ചില്ലെങ്കിൽ റേഷൻ കടകൾ അടച്ച് പൂട്ടേണ്ട സ്ഥിതിയിലേക്കെത്തുമെന്ന് റേഷൻ കട ഉടമകൾ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിൽ റേഷൻ കടകളിൽ സാധനം വാങ്ങാൻ വരുന്നവർ വെറും കൈയോടെ നിരാശരായി മടങ്ങുകയാണ്. വിൽക്കുന്ന സാധനങ്ങൾക്ക് അനുസരിച്ചുള്ള കമ്മീഷനാണ് റേഷൻ കടക്കാരന് ലഭിക്കുന്നത്. യഥാസമയം ഭക്ഷ്യധാന്യങ്ങൾ എത്തിക്കാത്തത് മൂലം റേഷൻ വ്യാപാരികൾക്ക് വരുമാനം നഷ്ടമുണ്ടാകുകയും ചെയ്യും. ബലിപെരുന്നാളിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സിവിൽ സപ്ലൈസ് കോർപ്പറേഷന്റെയും സംസ്ഥാന സർക്കാരിന്റെയും നിരുത്തരവാദപരമായ സമീപനം മാറ്റണമെന്നാണ് റേഷൻ കാർഡ് ഉടമകളുടെ ആവശ്യം. അല്ലാത്തപക്ഷം 2013 ലെ ഭക്ഷ്യസുരക്ഷാ നിയമത്തിൽ പറയുന്നപോലെ റേഷൻ സാധനങ്ങളുടെ വില നൽകാൻ സർക്കാർ സിവിൽ സപ്ലൈസ് കോർപ്പറേഷനോട് നിർദേശം നൽകേണ്ഠതാണെന്നും കാർഡ് ഉടമകൾ ആവശ്യപ്പെടുന്നത്.