anilkumar-keshavapilla
അനിൽ കുമാർ കേശവപിള്ള

തിരുവല്ല : സൗത്ത് ആഫ്രിക്കയിലെ ദേശീയ തിരഞ്ഞെടുപ്പിൽ മെമ്പർ ഒഫ് പ്രൊവിൻഷ്യൽ ലെജിസ്‌ലേച്ചറായി (എം.പി.എൽ) തിരുവല്ല മന്നങ്കരച്ചിറ കേശവത്തിൽ അനിൽകുമാർ കേശവപിള്ള വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എം.എൽ.എയ്ക്ക് തുല്യമായ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കുന്ന ആദ്യ ഇന്ത്യക്കാരനും അനിൽകുമാറാണ്. അഞ്ചുവർഷ കാലാവധിയിൽ ഈസ്റ്റേൺ കേപ് നിയമസഭയിലേക്കാണ് രണ്ടാം നിയോഗം. 72 അംഗ പ്രൊവിൻഷ്യൽ ലെജിസ്‌ലേച്ചറിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രതിനിധിയാണ് അനിൽ. കഴിഞ്ഞ തവണ വിദ്യാഭ്യാസം, ആരോഗ്യം, പ്രീമിയേഴ്സ് (മുഖ്യമന്ത്രിയുടെ ഓഫിസ്) എന്നിവയുടെ വിപ്പായിരുന്നു. അദ്ധ്യാപകനായിരുന്ന അനിൽകുമാർ ഈസ്റ്റേൺ കേപ് സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായിരുന്നു.1990 മുതൽ പാർട്ടിയുടെ പ്രവർത്തകനാണ്. തിരുവല്ല മതിൽഭാഗം മാലിയിൽ പരേതനായ കേശവപിള്ളയുടെയും ഈശ്വരിയമ്മയുടെയും മകനാണ്. സൗത്ത് ആഫ്രിക്കയിൽ അദ്ധ്യാപികയായ മിനി പിള്ളയാണ് ഭാര്യ. ഡോ. വിഷ്‌ണുപിള്ള, ഡോ.മീരാപിള്ള എന്നിവർ മക്കളും ചിബിൻ, ഡോ.വൃന്ദ എന്നിവർ മരുമക്കളുമാണ്.