പന്തളം : പാർലമെന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം അതിരുവിട്ട മുസ്ളീം പ്രീണനമാണെന്ന് അഭിപ്രായപ്പെട്ടതിന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീയവാദിയെന്ന് അധിക്ഷേപിക്കുന്ന ശക്തികളെ ചെറുക്കാൻ പന്തളം എസ്.എൻ.ഡി.പി. യോഗം യൂണിയൻ കൗൺസിൽ യോഗം തീരുമാനിച്ചു.

മുസ്ളീം പ്രീണനം മൂലം പിന്നാക്ക, പട്ടികജാതി, പട്ടികവർഗ ജനസമൂഹം വിപ്ലവ പ്രസ്ഥാനങ്ങളിൽ നിന്ന് അകന്നെന്ന യാഥാർത്ഥ്യമാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇവർ ഗത്യന്തരമില്ലാതെ ബി.ജെ.പിക്ക് വോട്ടുചെയ്തതിനാലാണ് അവരുടെ വോട്ടുവിഹിതം വർദ്ധിച്ചത്. കേരളരാഷ്ട്രീയത്തിലെ ന്യൂനപക്ഷ പ്രീണനം ഒരു സാമൂഹ്യയാഥാർത്ഥ്യമാണ്. ഇക്കാര്യം യോഗം ഇനിയും വിളിച്ചു പറയും. അധികാരത്തിന്റെ ബലത്തിൽ കേരളത്തിന്റെ പൊതുസമ്പത്ത് ന്യൂനപക്ഷങ്ങളിലേക്ക് എത്തിയ കാര്യം ആർക്കും നിഷേധിക്കാനാവില്ല. ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ യോഗത്തെയോ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയോ ആക്ഷേപിക്കാൻ ആരെയും അനുവദിക്കില്ല. വെള്ളാപ്പള്ളിയെ വിമർശിക്കുന്ന ചില മുസ്ളീം നേതാക്കളാണ് വർഗീയവാദികൾ. ഇവർ വിദേശ രാജ്യങ്ങളിൽ നടത്തിയ തlവ്രവാദ പ്രസംഗങ്ങൾ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിലുണ്ട്. സത്യം പറയുന്നവരെ വർഗീയവാദികളായി ചിത്രീകരിക്കാൻ ഇത്തരക്കാർ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാനും കൗൺസിൽ യോഗം അറിയിച്ചു.

യോഗത്തിൽ യൂണിയൻ പ്രസിഡന്റ് അഡ്വ സിനിൽ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ടി.കെ വാസവൻ,കൗൺസിൽ അംഗങ്ങളായ എസ്. ആദർശ്, ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർകോണം, ശിവജി, ബി.സുധാകരൻ, ശിവരാമൻ,സുകു സുരഭി എന്നിവർ സംസാരിച്ചു.