 
പ്രമാടം : പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വെള്ളപ്പൊക്കത്തെയും വെള്ളക്കെട്ടിനെയും അതിജീവിക്കുന്ന സാങ്കേതിക വിദ്യയിൽ ഇരപ്പുകുഴി - പ്രമാടം മഹാദേവർ ക്ഷേത്രം - വള്ളിക്കോട് ചള്ളംവേലിപ്പടി റോഡ് പുനർ നിർമ്മാണം തുടങ്ങി. പ്രമാടം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന മറൂർ - വട്ടക്കുളഞ്ഞി റോഡ് ഉൾപ്പടെ പി.ഡബ്ളിയു.ഡി ഏറ്റെടുത്ത് ഏഴക്കോടി രൂപ ചെലവിലാണ് നിർമ്മാണം. മഴക്കാലത്ത് അച്ചൻകോവിലാർ കരകയറുമ്പോൾ മറൂരിലും പനയ്ക്കക്കുഴി ഭാഗത്തും റോഡിലേക്ക് വെള്ളം കയറി ദിവസങ്ങളോളം ഗതാഗതം തടസപ്പെടുന്നത് പതിവായിരുന്നു. ഈ ഭാഗങ്ങളിൽ റോഡ് ഉയർത്തി വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിലായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ. അടുത്തിടെ ഉന്നത നിലവാരത്തിൽ നിർമ്മിച്ച പൂങ്കാവ് -പ്രമാടം- പത്തനംതിട്ട, കോന്നി -ചന്ദനപ്പള്ളി റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡായും ഇത് മാറും.
സമാന്തര പാത
പൂങ്കാവിൽ നിന്നും അച്ചൻകോവിലാറിന് സമാന്തരമായി പത്തനംതിട്ടയിലേക്കുള്ള പ്രധാന പാതയായി ഈ റോഡ് മാറും. ഇരപ്പുകുഴിയിൽ നിന്നും തുടങ്ങി മറുർ ജംഗ്ഷനിൽ എത്തി പൂങ്കാവ് - പത്തനംതിട്ട റോഡിൽ കൂടി പ്രമാടം മഹാദേവർ ക്ഷേത്രം ജംഗ്ഷനിൽ എത്തി വാഴമുട്ടം എൽ.പി സ്കൂളിന് സമീപം ചള്ളംവേലി പടിയിലാണ് റോഡ് അവസാനിക്കുന്നത്. തിരക്കേറിയ പൂങ്കാവ് -പ്രമാടം- പത്തനംതിട്ട, കോന്നി-ചന്ദനപ്പള്ളി റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടായാൽ ഈ റോഡ് വഴി വിവിധ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ തിരിച്ചുവിടാൻ കഴിയും.
*ചെലവ് : 7.5 കോടി
*1350 മീറ്റർ ഓടയും 2830 മീറ്റർ ഐറിഷ് ഓടയും നിർമ്മിക്കും.
*തകർച്ചയിലുള്ള ആറ് കലിങ്കുകൾ പുനർ നിർമ്മിക്കും.
*പുതിയ പൈപ്പ് കൽവർട്ട് നിർമ്മിക്കും.
*ടാറിംഗ് 5.5 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ
*ദൂരം 4.5 കിലോമീറ്റർ
.........................
പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിൽ നിന്ന് ജില്ലാ ആസ്ഥാനത്തേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പാതയാണിത്. റോഡിന്റെ നിർമ്മാണം വളരെ വേഗത്തിലേക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിർമ്മാണ പൂർത്തീകരണത്തോടെ പ്രദേശത്തെ വികസന പ്രവർത്തികൾക്കും വേഗതയേറും.
അഡ്വ.കെ.യു.ജനീഷ് കുമാർ
(എം.എൽ.എ)