
കൊടുമൺ: മന്ത്രി വീണാജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലെ വിവാദ ഒാട ഒഴിച്ചിട്ട് ഏഴംകുളം - കൈപ്പട്ടൂർ റോഡിന്റെ പണി തുടരാൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് എടുത്ത തീരുമാനം അട്ടിമറിച്ചു. ഇന്നലെ രാവിലെ വൻ പൊലീസ് സന്നാഹത്തിൽ ഒാട പണിതുടങ്ങി. തടയാനെത്തിയ കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് രാത്രിവരെ കൊടുമൺ പൊലീസ് സ്റ്റേഷനിലിരുത്തി. തർക്ക ഭാഗത്തെ പണി പൂർത്തിയാക്കിയ ശേഷമാണ് വിട്ടയച്ചത്.
പണിക്ക് പിന്തുണയുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തിയത് സംഘർഷാവസ്ഥയുണ്ടാക്കി. ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിൽ ഒാട റോഡിലേക്ക് വളച്ചുകെട്ടിയതാണ് വിവാദമായത്. അലൈൻമെന്റ് മാറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേരത്തെ സ്ഥാപിച്ച കൊടി പൊലീസ് എടുത്തുമാറ്റി. കൊടി മാറ്റിയത് ചോദ്യം ചെയ്തുകൊണ്ടാണ് കോൺഗ്രസുകാർ പണിതടഞ്ഞത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. ഈസമയം ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരും സ്ഥലത്തെത്തി.
ചിറ്റയം ഗോപകുമാർ നൽകിയ നിവേദനത്തെ തുടർന്നാണ് പൊതുമരാമത്ത്, കേരള റോഡ്ഫണ്ട് (കെ.ആർ.എഫ്.ബി) ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് മന്ത്രി യോഗം വിളിച്ചത്. തർക്കം നിലനിൽക്കുന്ന ഭാഗം ഇന്നലെ കേരള റോഡ്ഫണ്ട് കെ.ആർ.എഫ്.ബി ചീഫ് എൻജിനീയർ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ആരും എത്തിയില്ല.
ജോർജ് ജോസഫ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഒാടയുടെ അലൈൻമെന്റ് മാറ്റാൻ ശ്രമിച്ചെന്ന സി.പി.എം ജില്ലാ കമ്മിറ്റിയംഗവും കൊടുമൺ പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ.ശ്രീധരന്റെ ആരോപണം പാർട്ടിക്കുള്ളിലും പുറത്തും വിവാദമുണ്ടാക്കിയിരുന്നു.
പണി കഴിഞ്ഞ് കോൺഗ്രസുകാരെ ജാമ്യത്തിൽ വിട്ടു
വിവാദസ്ഥലത്തെ ഒാടപണിക്ക് ശേഷമാണ് കോൺഗ്രസ് നേതാക്കളെ വിട്ടയച്ചത്. ബ്‌ളോക്ക് പ്രസിഡന്റ് സക്കറിയ വർഗീസ്, മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചുമൂഴിക്കൽ, എ.ജി.ശ്രീകുമാർ, എ.വിജയൻ നായർ, ബിജു ഫിലിപ്പ്, അജികുമാർ രണ്ടാംകുറ്റി, ജിതേഷ് കുമാർ, മൂല്ലൂർ സുരേഷ്, ജോസ് പള്ളിവാതുക്കൽ, പ്രകാശ്, എന്നിവരെയാണ് അറസ്റ്റുചെയ്തത്. വിവരം അറിഞ്ഞ് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു തുടങ്ങിയവരും എത്തിയിരുന്നു.
ഇന്ന് കോൺഗ്രസ് മാർച്ച്
നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10ന് ഓട നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും.
10 കോൺഗ്രസ് നേതാക്കൾ രാത്രിവരെ പൊലീസ് കസ്റ്റഡിയിൽ