കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളത്തിനെതിരെ ഡ്രൈവർ നൽകിയ പരാതി വ്യാജമാണെന്ന് കൊല്ലം എ.സി.പി കൊട്ടാരക്കര എസ്.സി/എസ്.ടി കോടതിയിൽ റിപ്പോർട്ട് നൽകി. വിഷ്ണു സുനിലിന്റെ വീട്ടിലെ ശബ്ദ റെക്കാഡിംഗ് സഹിതമുള്ള നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ ഫോറൻസിക് സയൻസ് ലാബ് ഫലം സഹിതമാണ് റിപ്പോർട്ട്.

കഴിഞ്ഞ ഓണക്കാലത്ത് വിഷ്ണു സുനിൽ തന്നെ അസഭ്യം വിളിക്കുകയും ജാതിപ്പേര് പറഞ്ഞ് അക്ഷേപിച്ച ശേഷം ക്രൂരമായി മർദ്ദിച്ചുവെന്നായിരുന്നു ഡ്രൈവറുടെ പരാതി. കൃത്യമായി അന്വേഷിക്കാതെ കൊല്ലം വെസ്റ്റ് പൊലീസ് വിഷ്ണു സുനിലിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. വിഷ്ണു സുനിൽ വീട്ടിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ ഹാജരാക്കിയതോടെ കൊട്ടാരക്കര എസ്.സി /എസ്.ടി കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. രാഷ്ട്രീയപ്രേരിതമായ കേസാണെന്ന് അന്ന് കോടതി പൊലീസിനെ വിമർശിക്കുകയും ചെയ്തു. തുടർന്ന് കൊല്ലം എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം വിഷ്ണു സുനിലിന്റെ വീട്ടിലെത്തി നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടെ പരാതിയിൽ പറയുന്ന ഒരു കാര്യങ്ങളും നടന്നിട്ടില്ലെന്ന് പൊലീസിന് വ്യക്തമായി. എങ്കിലും ദൃശ്യങ്ങളിൽ ക്രിത്രിമം നടന്നിട്ടുണ്ടോയെന്ന് അറിയാൻ നിരീക്ഷണ കാമറ സംവിധാനം ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചു.

ഫോറൻസിക് പരിശോധന വൈകുന്നതിനെതിരെ വിഷ്ണു സുനിൽ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ മാർച്ച് 20ന് ഹർജി പരിഗണിച്ച ഹൈക്കോടതി ഒരുമാസത്തിനകം എഫ്.എസ്.എൽ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ടു. ഇതോടെയാണ് പൊലീസ് എഫ്.എസ്.എൽ റിപ്പോർട്ട് സഹിതം പരാതി വ്യാജമാണെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയത്. സി.പി.എം വനിതാ നേതാവിന്റെ ആഡംബര ഹോട്ടൽവാസം പുറത്തുകൊണ്ടുവന്നതിന്റെ പേരിലാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് വിഷ്ണുസുനിൽ പന്തളം പറഞ്ഞു.