p

കൊല്ലം: വില്ലേജ് ഓഫീസുകളിൽ ഇ-ഓഫീസ് സേവനം തുടങ്ങി ആണ്ട് രണ്ടായിട്ടും ആവശ്യത്തിന് കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ ഇല്ലാത്തതിനാൽ വലിയൊരു വിഭാഗം ഫയലുകളും കൈകാര്യം ചെയ്യുന്നത് മാനുവലായി. ഇതുകൊണ്ടുതന്നെ അപേക്ഷകളിൽ പരിഹാരവും നീളുകയാണ്.

അഞ്ചോ ആറോ ഉദ്യോഗസ്ഥരാണ് വില്ലേജ് ഓഫീസുകളിലുള്ളത്. എന്നാൽ ഭൂരിഭാഗം സ്ഥലങ്ങളിലും മൂന്നോ നാലോ ലാപ്ടോപ്പുകളും ഓരോ പ്രിന്ററും സ്കാനറും മാത്രമാണുള്ളത്. മാത്രമല്ല ഇ- ഓഫീസ് സേവനം കാര്യക്ഷമമായി പ്രവർത്തിക്കുന്ന കെ സ്വാൻ നെറ്റ്‌വർക്ക് എല്ലാ വില്ലേജ് ഓഫീസുകളിലും എത്തിയിട്ടില്ല. പകരം ഉപയോഗിക്കുന്ന വി.പി.എൻ നെറ്റ്‌വർക്കിൽ സങ്കേതിക തടസങ്ങൾ പതിവായതിനാൽ ഉപയോഗം 71 ശതമാനം മാത്രം.

പോർട്ടൽ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത വസ്തുതർക്കം, അതിർത്തി തർക്കം, പട്ടയം, ഒറ്റത്തവണ ഭൂനികുതി, മുഖ്യമന്ത്രിക്ക് അടക്കം ലഭിക്കുന്ന പരാതികളിൽ നടപടിക്കുള്ള റിപ്പോർട്ട് തുടങ്ങിയ അപേക്ഷകളാണ് വില്ലേജ് ഓഫീസുകളിൽ ഇ-ഓഫീസ് വഴി നിർവഹിക്കുന്നത്

20 കോടി നീക്കിവച്ചു, ചെലവിട്ടത് 4 കോടി

 കഴിഞ്ഞ സാമ്പത്തികവർഷം ഐ.ടി ഉപകരണങ്ങൾക്ക് 20 കോടി നീക്കിവച്ചു

 ചെലവിട്ടത് നാല് കോടിയോളം

 ആദ്യ ലാപ്ടോപ്പ് അനുവദിച്ചത് 2012ൽ ഇ- ഡിസ്ട്രിക് പദ്ധതിയിൽ

 രണ്ടാമത്തേത് 2016ൽ

 ഇവയിൽ പലതും കാലഹരണപ്പെട്ടു


ചാത്തന്നൂർ മാതൃക

വില്ലേജ് ഓഫീസുകൾക്ക് ഐ.ടി ഉപകരണങ്ങൾ വാങ്ങാൻ എം.എൽ.എ ഫണ്ട് വിനിയോഗിക്കാൻ അനുമതി നൽകിയെങ്കിലും ഭൂരിഭാഗം പേരും തയ്യാറായില്ല. ചാത്തന്നൂർ എം.എൽ.എ ജി.എസ്.ജയലാൽ ഫണ്ട് അനുവദിച്ചതിനാൽ അവിടത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഉപകരണങ്ങളുണ്ട്.

ജില്ല, ആകെ വില്ലേജുകൾ, ഇ- ഓഫീസ് ഉപയോഗ ശതമാനം

തിരുവനന്തപുരം-121, 67%

കൊല്ലം-105, 80%

പത്തനംതിട്ട-70, 73%

ആലപ്പുഴ-93, 54%

കോട്ടയം-100, 46%

ഇടുക്കി- 68, 69%

എറണാകുളം- 121, 79%

തൃശൂർ-184, 69%

പാലക്കാട്-157, 70%

മലപ്പുറം-138, 73%

കോഴിക്കോട്-118, 64%

വയനാട്-49, 63%

കണ്ണൂർ-133, 92%

കാസർകോട്-85,79%

ആകെ-1 542, 71%

ഇ-ഓഫീസ് മുഖേന ഫയലുകൾ ഓൺലൈനായി കൈമാറാം. പുരോഗതിക്കൊപ്പം, കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താനുമാകും.

വില്ലേജ് ഓഫീസ് അധികൃതർ