പാലപ്പിള്ളി : പുലിയിറങ്ങുന്നത് പതിവായിട്ടും നടപടിയെടുക്കാത്ത വനം വകുപ്പ് അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് പാലപ്പിള്ളിയിൽ നാട്ടുകാർ അടിക്കാട് വെട്ടി പ്രതിഷേധിച്ചു. ആനയും പുലിയും നാട്ടിലിറങ്ങി ആക്രമണം നടത്തുന്നത് പാലപ്പിള്ളിയിൽ പതിവാണ്.
റബർ തോട്ടങ്ങളിൽ അടിക്കാട് വളർന്നതോടെയാണ് വന്യ മൃഗങ്ങൾ കാട്ടിൽ നിന്നിറങ്ങി നാട്ടിലെത്തുന്നത്. അനിയന്ത്രിതമായി വളർന്ന അടിക്കാടുകൾ ഉടൻ വെട്ടിമാറ്റുമെന്ന് രണ്ടു വർഷം മുമ്പ് സ്ഥലം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വന്യമൃഗശല്യത്തിനെക്കുറിച്ച് ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ ഹാരിസൺ മലയാളം, കൊച്ചിൻ മലബാർ കമ്പനി പ്രതിനിധികൾ ഉറപ്പു നൽകിയിരുന്നു. ആനയുടെ ആക്രമണത്തിൽ ജീവനുകൾ നഷ്ടപ്പെട്ടപ്പോഴും പുലി ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചതിന്റെയും പശ്ചാത്തതലത്തിലായിരുന്നു അന്ന് യോഗം ചേർന്നത്. കഴിഞ്ഞ ദിവസം കന്നാറ്റുപാടം ഗവ.ഹയർ സെക്കൻഡറി സ്കൂളിനടുത്ത് പുലി ഇറങ്ങിയിരുന്നു. ഈ കാട് വെട്ടിപ്പിക്കാൻ നടപടി സ്വീകരിക്കാത്ത വനം വകുപ്പിന്റ നടപടിയിൽ പ്രതിഷേധിച്ചാണ് ആക്ഷൻ കൗൺസിലിന്റെ കാട് വെട്ടൽ സമരം നടത്തിയത്. പാലപ്പിള്ളി-വരന്തരപ്പിള്ളി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കന്നാറ്റുപാടം സ്കൂളിനു സമീപമാണ് അടിക്കാട് വെട്ടി സമരം നടത്തിയത്. സ്കൂളിനു സമീപം പുലിയിറങ്ങിയിട്ടും വനംവകുപ്പ് നിസ്സംഗത പാലിക്കുകയാണെന്നും സമരക്കാർ പറയുന്നു.
തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടിമാറ്റാത്തത് വന്യമൃഗങ്ങൾക്ക് സുരക്ഷിത താവളമാകുകയാണ്. അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് കാടുവെട്ടി തെളിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.
- ആക്ഷൻ കൗൺസിൽ അറിയിച്ചു.