കേച്ചേരി: തൃശൂർ-കുറ്റിപ്പുറം റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.സി. മൊയ്തീൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ് മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. റീബിൽഡ് കേരള ഇനഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 33.23 കി.മീ ദൈർഘ്യമുള്ള തൃശൂർ-കുറ്റിപ്പുറം സ്റ്റേറ്റ് ഹൈവേ വികസിപ്പിക്കുന്നതിന് 316.82 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 2021 സ്റ്റെപംബർ 9ന് പ്രവൃത്തി ആരംഭിച്ചെങ്കിലും പദ്ധതി പൂർത്തീകരിക്കാനോ വർക്ക് ഷെഡ്യൂൾ അനുസരിച്ച് പുരോഗതി ഉണ്ടാക്കാനോ കരാറുകാർക്ക് സാധിച്ചില്ല. തുടർന്ന് മെയ്മാസത്തിൽ കരാർ കമ്പിനിയെ ടെർമനേറ്റ് ചെയ്തിരുന്നു.