വേലൂർ: കാർഷിക മേഖലയ്ക്ക് ഏറെ ആശ്വാസകരമാകുന്ന വേലൂർ കിടായി ചിറയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം. ഇതോടെ വേലൂർ പഞ്ചായത്തിലെ ഏകദേശം 122 ഹെക്ടർ കൃഷി ഭൂമിക്ക് ആവശ്യമായ ജലം ലഭ്യമാകും. കൂടാതെ നിലവിലുള്ള ജല സ്രോതസ്സുകളിൽ ജലനിരപ്പും ഉയരും. ചിറയുടെ കിഴക്ക് ഭാഗം 80 മീറ്റർ നീളത്തിലും വടക്ക് കിഴക്ക് ഭാഗങ്ങളിൽ 180 മീറ്റർ നീളത്തിലും ചിറയുടെ വശങ്ങൾ മൂന്നു മീറ്റർ ഉയരത്തിലും കരിങ്കല്ല് കെട്ടുന്ന പ്രവർത്തിയാണ് നടക്കുന്നത്. ജലവിഭവ വകുപ്പിന്റെ ഭരണാനുമതിയായതോടെയാണ് നിർമ്മാണം. മൂന്നു കോടി രൂപയാണ് ചെലവ്. എ.സി മൊയ്തീൻ എം.എൽ.എയുടെ ഇടപ്പെടലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗതയേറിയത്. നിലവിൽ ജലസേചനത്തിന് വെള്ളം കൊണ്ട് പോകാൻ ഒരു മീറ്റർ വ്യാസത്തിലാണ് കിടായി ചിറ തുറന്നിട്ടുള്ളത്. ഇത് വഴി ആവശ്യമായ ജലം ലഭ്യമാകാത്തതിനാൽ താത്കാലിക മൺചാൽ സംവിധാനം മാറ്റി 300 മീറ്റർ നീളത്തിൽ ലീഡിങ് ചാൽ നിർമ്മിച്ച് എഫ്.ആർ.പി ഷട്ടർ സ്ഥാപിച്ച് ജല വിതരണം ക്രമീകരിക്കാനാണ് എസ്റ്റിമേറ്റിൽ വിഭാവനം ചെയ്തിട്ടുള്ളത്. കിടായി ചിറയിലെ ചണ്ടിയും മറ്റ് അവശിഷ്ടങ്ങളും നീക്കി ആഴം കൂട്ടി ചിറയുടെ സംഭരണശേഷി കൂട്ടാനും പദ്ധതിയുണ്ട്. ചിറയുടെ ഏറ്റവും താഴ്ന്നതും ബലക്കുറവുളളതുമായ കനാൽ കടന്നുപോകുന്ന നൂറു മീറ്ററിൽ വശം കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കും. ഭൂഗർഭജലത്തിന്റെ അമിത ചൂക്ഷണവും മഴ വെള്ളം കുത്തിയൊലിച്ച് പോകുന്നതും പ്രദേശത്തെ ഭൂഗർഭജല വിതരണത്തിൽ കുറവു വരുന്നുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നു. എത്രയും പെട്ടെന്ന് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി പറഞ്ഞു.


നിർമ്മാണം വേഗത്തിൽ


വേലൂർ,വെള്ളാറ്റഞ്ഞൂർ, കുറുവന്നൂർ, പാടശേഖരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചിറ കരിങ്കൽ ഭിത്തികെട്ടി വെള്ളം സംഭരിച്ച് സ്ലൂയിസ് വഴി പാടശേഖരങ്ങളിൽ ജലസേചനം സാധ്യമാക്കും.
ടി.ആർ.ഷോബി
വേലൂർ പഞ്ചായത്ത് പ്രസിഡന്റ്