കൊടുങ്ങല്ലൂർ: നഗരസഭയിൽ റോഡ് നിർമ്മാണക്കരാറുമായി ബന്ധപ്പെട്ട ഹിയറിംഗ് ബി.ജെ.പി കൗൺസിലർമാരുടെ പ്രതിഷേധത്തെത്തുടർന്ന് തടസപ്പെട്ടു. നഗരസഭയിലെ മൂന്ന് വാർഡുകളിലെ റോഡ് നിർമ്മാണക്കരാറുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നടത്തിയ ഹിയറിംഗാണ് തടസ്സപ്പെട്ടത്. ബി.ജെ.പി കൗൺസിലറും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഒ.എൻ. ജയദേവനെ ഒഴിവാക്കി ഹിയറിംഗ് നടത്തിയെന്നാണ് ബി.ജെ.പി കൗൺസിലർമാരുടെ ആരോപണം.

കൗൺസിലിൽ സെക്രട്ടറിയും എൻജിനിയർമാരും വിവിധ കക്ഷി നേതാക്കളെയും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെയും ഉൾപ്പെടുത്തി യോഗം വിളിക്കാമെന്ന് അറിയിച്ചെങ്കിലും ചെയർപേഴ്‌സൺ അവഗണിച്ചെന്നാണ് ബി.ജെ.പിയുടെ പരാതി.

ഹൈക്കോടതി നിർദേശപ്രകാരം നഗരസഭാ സെക്രട്ടറിയും എൻജിനിയറുമാണ് കരാറുകാരുടെ ഹിയറിംഗ് നടത്തിയതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം. വസ്തുതകൾ മനസിലാക്കാതെ രാഷ്ട്രീയലാഭം നോക്കിയാണ് ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും നഗരസഭാ ചെയർപേഴ്സൺ ടി.കെ. ഗീത, വൈസ് ചെയർമാൻ വി.എസ്. ദിനൽ എന്നിവർ പറഞ്ഞു.

സെക്രട്ടറി വിളിക്കുന്ന ഹിയറിംഗ് യോഗങ്ങളിൽ ഭരണപക്ഷത്തുള്ള കൗൺസിലർമാർ പോലും പങ്കെടുക്കാറില്ലെന്നിരിക്കെ തങ്ങളെ എല്ലാവരെയും വിളിച്ചിരുത്തി തീരുമാനിക്കണമെന്ന് ബി.ജെ.പി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ നിലപാട് വിവരക്കേടാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ചെയർമാനും വൈസ് ചെയർമാനും പറഞ്ഞു.