ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ നടന്ന ഋതു പരിസ്ഥിതി ചലച്ചിത്രമേളയുടെ സമാപനദിനത്തിൽ ശ്രദ്ധ നേടിയത് മൂന്നാറിലെ മഞ്ഞിന്റെ തിരശ്ശീലക്കുള്ളിലെ അടിമ ജീവിതത്തിന്റെ ദൃശ്യാവിഷ്കാരം. വനം വകുപ്പ്, ഐ.എഫ്.എഫ്.ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടന്ന ചലച്ചിത്രമേളയുടെ അവസാന ദിനത്തിൽ 'ബിഹൈൻഡ് ദി മിസ്റ്റ് ' ആണ് താരമായത്.

തമിഴ്‌നാട്ടിൽ നിന്നും തൊഴിൽ തേടിയെത്തിയ തോട്ടം തൊഴിലാളികളുടെ ദൈന്യതകൾ നിറഞ്ഞ ജീവിതമാണ് ആകിവിസ്റ്റും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ സംവിധായകൻ ബാബു കാമ്പ്രത്ത് 29 മിനിറ്റുകളിലായി പകർത്തിയിരിക്കുന്നത്. വിവിധ ചലച്ചിത്ര മേളകളിൽ ഇടം പിടിച്ച പത്തോളം ഡോക്യുമെന്ററികളും സമാപനദിനത്തിൽ പ്രദർശിപ്പിച്ചു.

സംവിധായകരായ മരിയ ട്രീസ ജോസഫ്, ബാബു കാമ്പ്രത്ത്, സീന കാപ്പിരി, രഞ്ജിത്ത് മാധവൻ എന്നിവരെ ക്രൈസ്റ്റ് കോളേജ് ജിയോളജി വകുപ്പ് റിട്ട. പ്രൊഫസർ എസ്. ശ്രീകുമാർ, ചലച്ചിത്ര നിരൂപകയും കോളേജ് അദ്ധ്യാപികയുമായ അനു പാപ്പച്ചൻ, ഇരിങ്ങാലക്കുട നഗരസഭാ സെക്രട്ടറി എം.എച്ച്. ഷാജിക്ക്, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ എന്നിവർ ആദരിച്ചു.