ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനത്തിന് മുൻപേ ഇരിങ്ങാലക്കുട നഗരസഭാ പരിധിയിലെ പേഷ്‌കാർ റോഡ്, തെക്കെനട റോഡ് ഉൾപ്പെടെയുള്ള റോഡുകൾ സഞ്ചാര യോഗ്യമാക്കണമെന്ന് നാലമ്പല കോ- ഓർഡിനേഷൻ കമ്മിറ്റി യോഗം. ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നാല് ക്ഷേത്രങ്ങൾക്കും ഫണ്ട് അനുവദിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.

ശ്രീകൂടൽമാണിക്യം ദേവസ്വം ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയായി. തൃപ്രയാറിൽ നിന്നും പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കണമെന്നും ഹൈവേയിലെ നിർമ്മാണ പ്രവർത്തനങ്ങളെ തുടർന്നുണ്ടായ പാർക്കിംഗ് പ്രശ്‌നം പരിഹരിക്കണമെന്നും തൃപ്രയാർ ശ്രീരാമ ക്ഷേത്രം പ്രതിനിധി ആവശ്യപ്പെട്ടു. തീർത്ഥാടന ദിനങ്ങളിൽ ആബുലൻസ് സർവീസ് ലഭ്യമാക്കണമെന്ന് അരിപ്പാലം പായമ്മൽ ക്ഷേത്രം പ്രതിനിധി ആവശ്യം ഉന്നയിച്ചു.

കൂടൽമാണിക്യം ക്ഷേത്രത്തിൽ എത്തിച്ചേരുന്ന വാഹനങ്ങളുടെ പാർക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന ഇടങ്ങൾ ക്വാറി വേസ്റ്റ് അടിച്ച് ഉപയോഗപ്രദമാക്കണമെന്നും ക്ഷേത്ര പരിസരത്ത് കൂടുതൽ കാമറകൾ സ്ഥാപിക്കണമെന്നും സി.ഐ: മനോജ് കെ. ഗോപി ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയിൽ എത്തുന്ന ഭക്തർക്ക് പ്രത്യേക പരിഗണന നൽകേണ്ടെന്ന കോടതി വിധിയെത്തുടർന്ന് സർവീസുകൾ കുറയ്‌ക്കേണ്ടി വന്നതായി ബഡ്ജറ്റ് ടൂറിസം സെൽ കോ- ഓർഡിനേറ്റർ ഡൊമിനിക്ക് യോഗത്തിൽ അറിയിച്ചു. തൃശൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട എന്നിവടങ്ങളിൽ നിന്നും അഞ്ച് സർവീസുകളും മറ്റ് ജില്ലകളിൽ നിന്നും ആവശ്യാനുസരണം ഓരോ സർവീസുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ശ്രീകൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, രാഘവൻ മുളങ്ങാടൻ, അഡ്മിനിസ്‌ട്രേറ്റർ ഉഷാനന്ദിനി, മറ്റ് ക്ഷേത്ര ഭരണസമിതി അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിനുള്ളിൽ ദർശനത്തിനായി വരിയിൽ നിൽക്കുന്നവർക്ക് ഇരിപ്പിട സൗകര്യം ഒരുക്കും. ആദ്യമായാണ് ക്ഷേത്രത്തിൽ ഈ സൗകര്യം എർപ്പെടുത്തുന്നത്.

- അഡ്വ. കെ.ജി. അജയകുമാർ, ദേവസ്വം മെമ്പർ