തിരുവനന്തപുരം: ബാർകോഴയിൽ എക്‌സൈസ് ,ടൂറിസം മന്ത്രിമാർ രാജിവെച്ച് ജുഡിഷ്യൽ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12ന് യു.ഡി.എഫ് നിയമസഭ മാർച്ച് നടത്തുമെന്ന് മുന്നണി കൺവീനർ എം.എം. ഹസൻ. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കും.ജുഡിഷ്യൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ താഴെത്തട്ടിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കും. മന്ത്രിമാരുടെ അറിവോടെയാണ് ബാർ ഉടമകൾ കോഴ നൽകാൻ പണപ്പിരിവ് നടത്തിയത്. എത്ര കോടി പിരിച്ചെന്നും അതിൽ സി.പി.എമ്മിന് എത്ര കിട്ടിയെന്നും അന്വേഷിക്കണം. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംസ്ഥാനത്തിന്റെ മാത്രമല്ല മാർക്‌സിസ്റ്റ് പാർട്ടിയുടെ വരുമാനം വർധിപ്പിക്കാൻ കൂടിയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വസ്തുതകൾ പുറത്തുവരില്ല. എക്‌സൈസ് മന്ത്രി എഴുതിക്കൊടുത്തത് വെച്ച് അന്വേഷണം അവസാനിപ്പിക്കുകയാണ്. ബാർ അസോസിയേഷൻ ഭാരവാഹികളുടെതായി പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ ഉള്ളടക്കത്തെക്കുറിച്ച് അന്വേഷണമില്ല. മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ ബാർ ഉടമകൾക്ക് മദ്യനയ മാറ്റം സംബന്ധിച്ച ഉറപ്പ് ആരും നൽകില്ല.