തിരുവനന്തപുരം: രണ്ടു കുട്ടികൾ മുങ്ങിമരിച്ച വെള്ളായണി പറക്കാട്ട് കുളത്തിന്റെ നവീകരണ ജോലികൾ അശാസ്ത്രീയമാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 28ന് കേസ് വീണ്ടും പരിഗണിക്കും.നേമം സ്വദേശികളായ മുഹമ്മദ് ഇഹ്സാനും മുഹമ്മദ് ബിലാലുമാണ് മുങ്ങിമരിച്ചത്.
വേനൽക്കാലത്ത് വെള്ളം സംഭരിക്കാനെന്ന പേരിൽ കുളത്തിൽ നിർമ്മിച്ച കിണറ്റിൽ അകപ്പെട്ടതു കാരണമാകാം കുട്ടികൾ മുങ്ങിമരിച്ചതെന്ന് പരാതിയിൽ പറയുന്നു. ഉപയോഗശൂന്യമായിക്കിടന്ന കിണർ അടുത്ത കാലത്താണ് നവീകരിക്കാൻ തുടങ്ങിയത്. കുളം നവീകരിക്കുമ്പോൾ അതിലെ അപകടസാദ്ധ്യത ഇല്ലാതാക്കാനുള്ള ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കുണ്ടെന്നും പരാതിയിൽ പറയുന്നു. കുളത്തിന്റെ അശാസ്ത്രീയ നിർമ്മാണം പരിഹരിച്ച ശേഷം മാത്രം നവീകരണ ജോലികൾ തുടരണമെന്നാണ് ആവശ്യം. ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് നൽകണമെന്നും രാഗം റഹിമിന്റെ പരാതിയിലുണ്ട്.