muthasi-plavu

ശിവഗിരി: ഇന്ന് ലോകപരിസ്ഥിതിദിനം. ശ്രീനാരായണ ഗുരുദേവന്റെ അവതാരം കൊണ്ട് പുണ്യം നിറഞ്ഞ ചെമ്പഴന്തി വയൽവാരം വീടിന് സമീപം നിലകൊള്ളുന്ന മുത്തശ്ശിപ്ലാവിന് പങ്കുവയ്ക്കാൻ കഥകളേറെയാണ്. പ്രായം മുന്നൂറിനുമേൽ. അഞ്ഞൂറ് വരെയെന്ന് അവകാശപ്പെടുന്നവരുമുണ്ട്.
ഗുരുകുലത്തിലെത്തുന്ന ഏതൊരാളും ഈ മുത്തശ്ശി പ്ലാവിന്റെ ചാരത്തുവന്ന് കൗതുകപൂർവ്വം വീക്ഷിക്കും. ചിലർ ഇവിടെ നിന്ന് ഗുരുദേവസ്മരണ അയവിറക്കിയുമാണ് മടക്കം. ഗുരുദേവന് ഫലവൃക്ഷങ്ങൾ ഏറെ പ്രിയമുള്ളവയായിരുന്നു. 'സൗകര്യം കിട്ടുമ്പോൾ മരങ്ങൾ വച്ചു പിടിപ്പിക്കണം തണലുമായി പഴവുമായി' എന്ന ഗുരുവാണി ഇപ്പോഴും ഭക്തമനസ്സുകളിൽ കുടികൊള്ളുന്നു. പ്രായത്തിന്റേതായ അവശതകൾ ഏറെയുള്ളതിനാൽ കാതൽ കുറേയേറെ നശിച്ചിട്ടുണ്ട്. ഒരാൾക്ക് കയറാവുന്ന വിധം ഉൾക്കാമ്പ് ദ്രവിച്ചിട്ടുണ്ട്. കുറേ ശാഖകൾ ഉണങ്ങിയിട്ടുമുണ്ട്. എങ്കിലും ആരോഗ്യത്തോടെയുള്ള ശാഖകളുള്ളതിൽ നിറയെ ഇലകളുമുണ്ട്. ചക്കകളും ഉണ്ടാകാറുണ്ട്. മുത്തശ്ശി പ്ലാവിന് പ്രത്യേകമായ സംരക്ഷണവും നൽകുന്നുണ്ട്. ചുറ്റും തറകെട്ടി വിവിധ വർണ്ണ പൂച്ചെടികൾ വച്ചത് മാറ്റ് വർദ്ധിപ്പിക്കുന്നു. ഗുരുകുലത്തിന്റെ പ്രധാന കവാടം കടന്നു മുന്നോട്ട് വരുമ്പോൾ വലത് ഭാഗത്തായാണ് പ്ലാവ് .

ചെമ്പഴന്തിയെപ്പറ്റി ചിന്തിക്കുന്നവരുടെ മനസ്സിലേക്ക് കടന്നുവരുന്ന മണയ്ക്കൽ ക്ഷേത്രം ഒരുകാലത്ത് ആദിവാസി കുടുംബക്കാരുടെ ആരാധനാകേന്ദ്രം കൂടിയായിരുന്നു. അവർ ചിലപ്പോഴൊക്കെ ഇവിടെയെത്തി പ്രാർത്ഥിച്ച് ആരാധന നടത്തിപ്പോകാറുണ്ട്. ശിവഗിരിയിലും കുന്നുംപാറ ക്ഷേത്രത്തിലും അരുവിപ്പുറം മഠത്തിലും ശിവഗിരി തീർത്ഥാടനകാലത്തും അല്ലാത്തപ്പോഴും വന്നുപോകുന്ന ഭക്തരിൽ നല്ലപങ്കും ഗുരുദേവ അവതാര ഗൃഹത്തിലെത്തി പ്രാർത്ഥിച്ചേ തിരികെപ്പോവുകയുള്ളൂ. അതുപോലെ ഗുരുദേവജയന്തിക്കും ചെമ്പഴന്തി ഗുരുകുലം കൺവെൻഷൻ കാലത്തും ഭക്തർ മുത്തശ്ശിപ്ലാവിന് ചുറ്റും കൂടുന്നുണ്ടെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.