മലയിൻകീഴ്: റോഡിനോടു ചേർന്ന് പ്രവർത്തിക്കുന്ന അനധികൃത പൊതുമാർക്കറ്റുകൾ അപകട ഭീഷണി ഉയർത്തുന്നു. ഇത്തരം കച്ചവടങ്ങൾക്ക് പഞ്ചായത്തിന്റെ അനുമതിയില്ല. സാമ്പത്തിക ഗുണമില്ലെന്നു മാത്രമല്ല അപകടങ്ങൾ ഉണ്ടാകുമ്പോൾ ദുഷ്പേര് പഞ്ചായത്തിനും. വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട വിളവൂർക്കൽ, ചൂഴാറ്റുകോട്ട, പൊറ്റയിൽ എന്നിവിടങ്ങളിൽ അനധികൃത മാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയാണ് വർഷങ്ങളായി മത്സ്യവും പച്ചക്കറികളും മറ്റ് സാധനങ്ങളും വില്ക്കുന്നത്. മലയിൻകീഴ്- പാപ്പനംകോട് റോഡിലും മലയിൻകീഴ് ജംഗ്ഷനിലെ പ്ലാറ്റ്ഫോമിലും പൊതുമാർക്കറ്റിനെ വെല്ലുന്ന കച്ചവടമാണ് നിത്യവും. തിരക്കേറിയ ഈ റോഡിൽ അപകടസാദ്ധ്യത വർദ്ധിക്കുകയാണ്.

പൊതുമാർക്കറ്റില്ലാത്ത പഞ്ചായത്ത്

പൊതുമാർക്കറ്റില്ലാത്ത ജില്ലയിലെ പഞ്ചായത്തുകളിലൊന്നാണ് വിളവൂർക്കൽ. മലയിൻകീഴ്-കാട്ടാക്കട റോഡിൽ മലയിൻകീഴ് പോസ്റ്റോഫീസിനു മുന്നിലും പൊറ്റയിൽ ജംഗ്ഷനിലും ഇത്തരത്തിൽ കച്ചവടം നടക്കുന്നുണ്ട്. വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസുള്ള റോഡിലാണ് കച്ചവടം പൊടിപൊടിക്കുന്നത്.

രാവിലെ 9ന് ആരംഭിക്കുന്ന കച്ചവടം 11.30ഓടെയാണ് അവസാനിക്കുന്നത്. നന്നേ വീതികുറഞ്ഞ റോഡുകളിൽ നടക്കുന്ന അനധികൃത കച്ചവടം ഒഴിവാക്കുന്നതിന് പഞ്ചായത്ത് ഭരണ
സമിതിക്ക് കഴിയുന്നില്ല.

അപകടം പതിവ്

സാധനങ്ങൾ വാങ്ങാനെത്തുന്നവർ പൊതുറോഡാണെന്ന കാര്യം പലപ്പോഴും മറക്കാറാണ് പതിവ്. ഇതിനിടയിൽ വാഹനം ഇടിച്ച് പരിക്കേല്ക്കുന്നതും നിരവധിയാണ്.


സൗകര്യവും സുരക്ഷയുമുള്ള പൊതുമാർക്കറ്റ് വിളവൂർക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും സൗകര്യപ്രദമായ സ്ഥലമില്ലെന്ന കാരണത്താൽ പഞ്ചായത്ത് അധികൃതർ കൈയൊഴിയുകയാണ്. സ്വന്തമായി പൊതുമാർക്കറ്റ് ഉണ്ടായിരുന്നെങ്കിൽ ലക്ഷങ്ങൾ വരുമാനമാകുകയും കുറച്ച് പേർക്ക് സ്ഥിരം ജോലിയും ലഭ്യമാകുമായിരുന്നു.

കർഷകർക്കും ബുദ്ധിമുട്ട്

പഞ്ചായത്തിലെ കർഷകർ ഉത്പദിപ്പിക്കുന്ന പച്ചക്കറികൾ ഉൾപ്പെടെയുള്ളവ വിറ്റഴിക്കാൻ മാർഗമില്ലാത്തത് ഇവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. വിളകളുടെ ഊര് ആയ വിളവൂർക്കലിൽ നിലവിലുള്ള പഞ്ചായത്ത് ഭരണസമിതി പൊതുമാർക്കറ്റ് യാഥാർത്ഥ്യമാകാൻ സാദ്ധ്യത കുറവാണ്.