
ആറ്റിങ്ങൽ : ജലഗതാഗത വിനോദസഞ്ചാര മേഖലയിൽ അനന്ത സാദ്ധ്യതകളുള്ള കഠിനംകുളം കായലോരം ടൂറിസം പദ്ധതി പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. കഠിനംകുളം മുതൽ വക്കം അകത്തുമുറി വരെയെത്തുന്ന ഉൾനാടൻ ജലഗതാഗത പദ്ധതിയാണ് അന്ന് രൂപകല്പന നടത്തിയത്. പദ്ധതി നടപ്പിലാക്കിയതിലെ ആസൂത്രണത്തിലെ പിഴവും യാത്രാപ്രശ്‌നങ്ങൾ മുൻകൂട്ടിക്കാണാതിരുന്നതും പദ്ധതി പാതിവഴിയിലായി. ചിറയിൻകീഴ്, വർക്കല താലൂക്കുകളുടെ വിനോദസഞ്ചാര രംഗത്ത് ഏറെ പ്രതീക്ഷകളുയർത്തിയ ജലഗതാഗത പദ്ധതിയായിരുന്നു ഇത്. വിദേശസഞ്ചാരികളെക്കാൾ ആഭ്യന്തരസഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ട് പദ്ധതി നടപ്പിലാക്കാൻ തുടങ്ങി. ബോട്ട് യാത്ര തുടങ്ങുമ്പോൾ യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റുമായി ഒരു കെട്ടിടവും ഇവിടെ നിർമ്മിച്ചിരുന്നു. ഇതും ഇപ്പോൾ അനാഥമായി കിടക്കുകയാണ്. മറ്റിടങ്ങളിലൊന്നും കാര്യമായ നിർമ്മാണപ്രവർത്തനങ്ങൾ നടന്നിട്ടില്ല. പദ്ധതി നടപ്പായാൽ പ്രാദേശികമായി വളരെ വികസനസാദ്ധ്യതകളുണ്ട്. കഠിനംകുളം, മുതലപ്പൊഴി, പുളിമൂട്ടിൽക്കടവ്, അഞ്ചുതെങ്ങ് കോട്ട, കൊല്ലമ്പുഴ കടവ്, കോയിക്കൽ കൊട്ടാരം,പൊന്നുംതുരുത്ത്, അകത്തുമുറി പാലം എന്നിവിടങ്ങളിൽ പ്രാദേശികമായ വികസനം പദ്ധതികൾ വരുന്നതു കൂടാതെ തൊഴിൽ സാദ്ധ്യതകളും തുറന്നിടുമായിരുന്നു.
പാളിച്ചകൾ ഏറെ
കഠിനംകുളം കായലിൽ നിന്നുള്ള യാത്രാബോട്ടുകൾക്ക് അഞ്ചുതെങ്ങ് മീരാൻകടവ് പാലംകടന്ന് പോകാൻ കഴിയില്ല. പത്തുപേരിൽ താഴെ യാത്രചെയ്യാൻ കഴിയുന്ന ചെറിയ ബോട്ടുകൾക്ക് മാത്രമേ ഈ പാലത്തിനടിയിലൂടെ കടന്നുപോകാൻ പറ്റൂ. ഈ പ്രതിസന്ധിയാണ് പദ്ധതി നടപ്പിലാക്കാൻ തടസമാകുന്നത്. ഇത് മുൻകൂട്ടിക്കാണാൻ അധികൃതർക്കായില്ല. എന്നാൽ അടുത്തിടെ മീരാൻകടവിലെ പഴയപാലം പൊളിച്ചുനീക്കി. പുളിമൂട്ടിൽകടവ് കേന്ദ്രീകരിച്ച് കഠിനംകുളത്തേക്ക് ചെറിയബോട്ടുകളുടെ സർവീസ് ഇടയ്ക്ക് ആരംഭിച്ചെങ്കിലും വൈകാതെ അതും നിലച്ചു. കൊല്ലമ്പുഴ പാലത്തിനു സമീപത്തെ കടവിൽ താത്കാലിക ബോട്ട്ജെട്ടി നിർമ്മിച്ചിരുന്നു. എന്നാൽ ഈ ഭാഗത്തെ ആറ്റിൽ വീണയാളെ തെരയുന്നതിനിടെ ഈ ബോട്ടുജെട്ടിയിൽ കൂടുതലാളുകൾ കയറിയതോടെ വെള്ളത്തിലേക്ക് മറിയുകയും ചെയ്തു.
സഞ്ചാരം ഇങ്ങനെ
കഠിനംകുളത്തുനിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര മുതലപ്പൊഴിയുടെ സൗന്ദര്യം നുകർന്ന് വാമനപുരം നദിയിലേക്ക്
അവിടെനിന്ന് പുളിമൂട്ടിൽക്കടവ് വഴി ആറ്റിങ്ങൽ കലാപം നടന്ന കൊല്ലമ്പുഴ കടവിലേക്ക്
അഞ്ചുതെങ്ങ് കായലിലൂടെ അഞ്ചുതെങ്ങ് കോട്ടയും അകത്തുമുറി പൊന്നുംതുരുത്തെന്ന വിസ്മയ ദ്വീപും ചുറ്റി അകത്തുമുറിയിലെത്തും.
അവിടെനിന്ന് ഇതേറൂട്ടിൽ തിരിച്ചും
സാദ്ധ്യതകൾ ഏറെ
കൊല്ലമ്പുഴയിൽ ഇതിനോടനുബന്ധിച്ച് കുട്ടികൾക്കായി ഒരു പാർക്കും വിനോദസഞ്ചാരവകുപ്പ് നിർമ്മിച്ചിരുന്നു. പാർക്ക് നവീകരിച്ച് നഗരസഭയ്ക്ക് നൽകി. ആറ്റിങ്ങൽ കൊട്ടാരവും ക്ഷേത്രങ്ങളും കൊല്ലമ്പുഴ കടവും ഉൾപ്പെടുത്തി ഒരു സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കടവിനോടു ചേർന്ന് ആറ്റിങ്ങൽ കലാപസ്മാരകവും സ്ഥാപിക്കാനാണ് പദ്ധതി. പഠനഗവേഷണ പരിപാടികൾ നടത്താൻ അനുയോജ്യമായ ഇടമായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് നടപ്പായാൽ കായലോര ടൂറിസം പദ്ധതിക്ക് വൻ സാദ്ധ്യതകളുണ്ടാകും.