തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയായ സ്ത്രീയെ പുരുഷനാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ 13 ശസ്ത്രക്രിയകൾ വിജയിച്ചില്ലെന്ന പരാതിയിൽ 3,06,772 രൂപ നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. സാമ്പത്തിക സഹായം നൽകണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. കമ്മിഷൻ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട സ്വദേശി സാഗറിനാണ് തുക അനുവദിച്ചത്.പരാതിക്കാരന് ട്രാൻസ്ജെന്റർ ഐ.ഡി കാർഡ് അനുവദിച്ചതായും സാമൂഹിക നീതി വകുപ്പ് ഡയറക്ടർ കമ്മിഷനെ അറിയിച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയ പോലെ സാങ്കേതിക വെല്ലുവിളി ഉയർത്തുന്നതും സങ്കീർണവുമായ ശസ്ത്രക്രിയകൾ നടത്തുന്നത് പരിശോധിക്കാൻ അവയവദാന മേൽനോട്ട കമ്മിറ്റിക്ക് സമാനമായി ഒരു സംസ്ഥാനതല കമ്മിറ്റി രൂപീകരിക്കണമെന്നും കമ്മിഷൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇതേത്തുടർന്ന് സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ഡയറക്ടർ കൺവീനറുമായി 14 അംഗസമിതിയെ ട്രാൻസ്ജെന്റർമാരുടെ ആരോഗ്യ സേവനങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. മെഡിക്കൽ കോളേജാശുപത്രിയിലെ ചികിത്സയ്ക്ക് പിന്നാലെ മുംബയ് കോകിലബെൻ ധീരുബായി അംബാനി ആശുപത്രിയിൽ പരാതിക്കാരൻ തുടർചികിത്സ തേടിയിരുന്നു.