ആറ്റിങ്ങൽ : പട്ടി, പൂച്ച, പെരുച്ചാഴി, കുരങ്ങൻ തുടങ്ങിയവയുടെ ആക്രമണങ്ങളിൽ ഉണ്ടാവുന്ന മുറിവോ മാന്തലോ അവഗണിക്കരുതെന്നും പേ വിഷബാധയ്ക്കെതിരെ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കടിയോ മാന്തലോ ഏറ്റ ഭാഗം ഒഴുകുന്ന വെള്ളത്തിൽ സോപ്പുപയോഗിച്ച് നന്നായി തേച്ച് കഴുകിയതിനുശേഷം ഉടനടി ചികിത്സ തേടണം. ഐ.ഡി.ആർ.വിക്കൊപ്പം മുറിവിന്റെ തീവ്രതയനുസരിച്ച് ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവയ്പ്പ് കൂടി എടുക്കേണ്ടതുണ്ട്. ഐ.ഡി.ആർ.വി എല്ലാ സർക്കാർ ജനറൽ - ജില്ലാ - താലൂക്ക് - സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ഇമ്മ്യൂണോഗ്ലോബുലിൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയിലും ലഭ്യമാണ്.

ശ്രദ്ധിക്കേണ്ടവ......

വളർത്തുമൃഗങ്ങളെ പരിചരിക്കുന്നവരും പെറ്റ് ഷോപ്പുകൾ നടത്തുന്നവരും പേ വിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമായും എടുക്കണം

മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാൽ ഉടൻ കൈകാലുകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കണം. പട്ടിക്കുഞ്ഞുങ്ങളും പൂച്ചക്കുഞ്ഞുങ്ങളും മാന്തിയാൽക്കൂടി പേ വിഷബാധയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ഓർക്കുക

മുറിവുകളിലോ കാലിലെ വിണ്ടുകീറലിലോ മൃഗങ്ങളുടെ ഉമിനീര്‍, മൂത്രം എന്നിവ പറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക

അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പട്ടി, പൂച്ച തുടങ്ങിയവയുമായി അടുത്ത് ഇടപഴകാതിരിക്കുക

മൃഗങ്ങളുടെ ലക്ഷണങ്ങൾ

വെള്ളം കുടിക്കാൻ ബുദ്ധിമുട്ട്, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, അമിതമായ ഉമിനീര്‍, ആക്രമണ സ്വഭാവം, സാങ്കല്‍പ്പിക വസ്തുക്കളിൽ കടിക്കുക, പ്രതീക്ഷിക്കുന്നതിലും മെരുക്കമുള്ളതായി കാണപ്പെടുക, ചലിക്കാനുള്ള ബുദ്ധിമുട്ട്.

വളർത്തുമൃഗങ്ങളോ വീട്ടിൽ സ്ഥിരമായി വരുന്ന പൂച്ച പോലുള്ള മൃഗങ്ങളോ അസ്വാഭാവിക സ്വഭാവം കാണിച്ചാൽ ജാഗ്രത പാലിക്കണം. ഇത്തരം ലക്ഷണങ്ങളോടെ അവ മരണപ്പെട്ടാൽ, അടുത്തുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.