
തിരുവനന്തപുരം: സ്വർണ വ്യാപാര മേഖലയിൽ ഇ-വേ ബിൽ നടപ്പാക്കരുതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
രണ്ട് ലക്ഷം രൂപയ്ക്കുമുകളിലുള്ള സ്വർണം ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ സമ്പ്രദായം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. 30 ഗ്രാം സ്വർണം വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ചെറിയ തൂക്കമാണ്. വ്യാപാര ആവശ്യത്തിനായി മാത്രം കൊണ്ടുപോകുന്ന സ്വർണത്തിന് ഏറ്റവും കുറഞ്ഞ പരിധി 500 ഗ്രാമായി നിശ്ചയിക്കണമെന്നും സ്റ്റോക്കിലുള്ള സ്വർണം വിവിധ ആവശ്യങ്ങൾക്കായി പണിശാലകളിലേക്ക് കൊണ്ടുപോകുന്നത് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും 200 ശതമാനം പിഴ ഈടാക്കുന്നത് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജൂലായ് 6,7,8 തീയതികളിൽ അങ്കമാലി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന കേരള ഇന്റർനാഷണൽ ജുവലറി ഫെയറിലും ഓൾ ഇന്ത്യ ജേം ആൻഡ് ജുവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ സമ്മേളനത്തിലും 5000 സ്വർണവ്യാപാരികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ അദ്ധ്യക്ഷ വഹിച്ചു. ജനറൽസെക്രട്ടറി കെ.സുരേന്ദ്രൻ,ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ,വർക്കിംഗ് പ്രസിഡന്റ് അയമുഹാജി,വർക്കിംഗ് ജനറൽസെക്രട്ടറി സി.വി.കൃഷ്ണദാസ്,വൈസ് പ്രസിഡന്റുമാരായ രത്നകല രത്നാകരൻ,നവാസ് പുത്തൻവീട്,പി.ടി.അബ്ദുറഹ്മാൻഹാജി,ബിന്ദുമാധവ്,ഹാഷിംകോന്നി,വിനീത് നീലേശ്വരം,സംസ്ഥാന സെക്രട്ടറിമാരായ എസ്.പളനി,ഗണേശൻ ആറ്റിങ്ങൽ,വി.എസ്.കണ്ണൻ,നസീർ പുന്നക്കൽ,സി.എച്ച്.ഇസ്മായിൽ,എൻ.വി.പ്രകാശ്, അബ്ദുൽഅസീസ് അപ്പോളോ,അരുൺനായിക്,അബ്ദുൽഅസീസ് ഏർബാദ്,സക്കീർഹുസൈൻ,ബാബുരാജ് കാസർകോട്,മുരളി പാലക്കാട്,യുണൈറ്റഡ് എക്‌സിബിഷൻസിന്റെ മേധാവി വി.കെ.മനോജ്,ഷിനോമാത്യു തുടങ്ങിയവർ സംസാരിച്ചു.