photo

പാലോട്: ഗ്രാമീണ ആദിവാസി മേഖലയുടെ ആശ്രയമായ പാലോട് സർക്കാർ ആശുപത്രിയിലെ പ്രതിസന്ധികൾക്ക് ഏറെക്കുറെ പരിഹാരമാകുന്നു. മെഡിക്കൽ ഓഫീസർ ഉൾപ്പെടെ 5ഡോക്ടർമാരുടെയും ഗൈനക്കോളജി ഡോക്ടറുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്. എൻ.ആർ.എച്ച്.എമ്മിൽ നിന്ന് രണ്ടും, ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് രണ്ടും ഡോക്ടറുടേയും സേവനം ഉറപ്പാക്കി. നിലവിൽ 9 ഡോക്ടർമാർ ഉണ്ടാകും.

എല്ലാ ദിവസവും രാത്രിയിലും ഡോക്ടറുടെ സേവനം ലഭ്യമാകും. സർക്കാർ ഇഹെൽത്ത് പദ്ധതിയും പ്രവർത്തനം ആരംഭിച്ചു. ലാബ് നവീകരണത്തിനായി രണ്ടു ലക്ഷം രൂപയും അനുവദിച്ചു. ഇപ്പോൾ ലാബിന്റെ പ്രവർത്തനം പൂർണതോതിലായിട്ടുണ്ട്.

ആധുനിക സൗകര്യങ്ങളോടെ

ത്രിതല പഞ്ചായത്തുകളുടെ ഫണ്ടിൽ നിന്ന് രണ്ട് കോടിയോളം ചെലവഴിച്ച് ആധുനിക സൗകര്യങ്ങൾ പൂർത്തീകരിച്ച ആശുപത്രിയാണ് പാലോട്ടേത്. എക്സറേ യൂണിറ്റ്, മെഡിക്കൽ ലാബ് എന്നിവ പൂർണ്ണതോതിൽ പ്രവർത്തിക്കുന്നുണ്ട്.


ഭാഗികമായി പ്രവർത്തിക്കുന്നവ

ഡിഅഡിക്ഷൻ യൂണിറ്റ്, പാലിയേറ്റിവ് കെട്ടിടം, കുട്ടികളുടെ ചികിത്സാ വിഭാഗം, പുരുഷൻമാരുടെ വാർഡ്, അടിസ്ഥാന സൗകര്യം എന്നിവയുടെ നിർമ്മാണവും നവീകരണ പ്രവർത്തനങ്ങളും കോടികൾ ചെലവഴിച്ച് പൂർത്തിയാക്കിയെങ്കിലും ഭാഗികമായേ ലഭ്യമായിട്ടുള്ളൂ. ഡി അഡിക്ഷൻ, പാലിയേറ്റീവ് കെയർ യൂണിറ്റുകൾ പ്രവർത്തനസജ്ജമായെങ്കിലും ഡോക്ടർമാരുടെയും ടെക്നീഷ്യൻമാരുടെയും കുറവുണ്ട്. 108ഉൾപ്പെടെ രണ്ട് ആംബുലൻസുകളുടെ സേവനവുമുണ്ട്.


കാടുകയറിയ ഐസലേഷൻ

രണ്ടു കോടി ചെലവിൽ കിഫ്ബിയിൽ ആരംഭിച്ച ഐസലേഷൻ വാർഡിന്റെ നിർമ്മാണം പാലോട് ആശുപത്രിയിൽ നിലച്ചതുപോലെയാണ്. നിർമ്മാണത്തിനിറക്കിയ സിമന്റ് ഉൾപ്പെടെ നശിച്ചു. നിർമ്മാണം തുടങ്ങിയ കെട്ടിടം കാടുകയറിയ നിലയിലുമാണ്. ലക്ഷക്കണക്കിന് രൂപയുടെ വലുതും ചെറുതുമായ മരങ്ങളും മുറിച്ചു മാറ്റിയിരുന്നു. തൃശൂർ ആസ്ഥാനമായുള്ള ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല.


നിർമ്മാണം പൂർത്തിയായവ

ഡി അഡിക്ഷൻ യൂണിറ്റ് നിർമ്മാണം - 38 ലക്ഷം

പാലിയേറ്റിവ് കെട്ടിടനിർമ്മാണം - 30 ലക്ഷം

ഡിജിറ്റൽ എക്‌സ്റേ യൂണിറ്റ് - 35 ലക്ഷം,

കുട്ടികളുടെ ചികിത്സാ വിഭാഗ നവീകരണം - 50 ലക്ഷം,

പുരുഷന്മാരുടെ വാർഡ് നവീകരണം - 8.51000

അടിസ്ഥാന സൗകര്യ നവീകരണം - 1.5 ലക്ഷം