photo1
ഫോട്ടോ ക്യാപ്ഷൻ .. ചിത്രം 1.. ജി ഐ ടാഗ് ലഭിച്ച തേക്ക്, ചിത്രം 2 ..144 വർഷം പഴക്കമുള്ള തേക്കിൽ നിർമ്മിച്ച കൃഷ്ണ രൂപം

പാലോട്: ലോകത്തെ വിലയേറിയ മരങ്ങളിലൊന്നായ കേരളത്തിലെ നിലമ്പൂർ തേക്കിന് ജി.ഐ ടാഗ് ലഭിച്ചു. ജി.ഐ പദവി നേടുന്ന ആദ്യ വനോത്പന്നമെന്ന പദവിയും ഇതോടെ നിലമ്പൂർ തേക്കിന് സ്വന്തം. പാലോട് വൃന്ദാവനം ടിംബേഴ്ഡിൽ വളരുന്ന നിലമ്പൂർ തേക്കിനാണ് പദവി ലഭിച്ചത്.

ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി.ഐ) രജിസ്ട്രി ആൻഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഇന്ത്യയാണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി.ഐ) ടാഗ് നൽകിയത്. നിലമ്പൂർ തേക്ക് ഹെറിറ്റേജ് സൊസൈറ്റി,കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ),വനംവകുപ്പ് എന്നിവയുമായി ചേർന്ന് കെ.എ.യു മുൻകൈയെടുത്താണ് നിലമ്പൂർ തേക്കിന് ജി.ഐ പദവിയിലെത്താൻ സഹായിച്ചത്.

ജി.ഐ ടാഗ്

വിപണിയിൽ ഗുണനിലവാരം കുറഞ്ഞ തേക്കിന്റെ വില്പന വർദ്ധിച്ചതിനെ തുടർന്നാണ് നിലമ്പൂർ തേക്കിന്റെ ബൗദ്ധിക സ്വത്തവകാശം ഉറപ്പാക്കാൻ കേരള കാർഷിക സർവകലാശാലയുടെ ഐ.പി.ആർ സെല്ലും ഫോറസ്ട്രി കോളേജും മുൻകൈയെടുത്ത് ജി.ഐ ടാഗ് നൽകിയത്.

മറ്റ് കേരള ഉത്പന്നങ്ങൾ

കേരളത്തിൽ ആദ്യമായി ജി.ഐ ടാഗ് ലഭിക്കുന്നത് പൊക്കാളി അരിക്കാണ്.ആറന്മുള കണ്ണാടി,പയ്യന്നൂർ പവിത്ര മോതിരം,നവര അരി,പാലക്കാടൻ മട്ട അരി,മലബാർ കുരുമുളക്,ആലപ്പുഴ പച്ച ഏലയ്ക്ക,വാഴക്കുളം പൈനാപ്പിൾ,ബാലരാമപുരം സാരികൾ,ഫൈൻ കോട്ടൺ തുണിത്തരങ്ങൾ,മദ്ധ്യ തിരുവിതാംകൂർ ശർക്കര തുടങ്ങിയവയാണ് ജി.ഐ രജിസ്ട്രേഷനുള്ള മറ്റ് കേരള ഉത്പന്നങ്ങൾ.

തേക്കിന്റെ പ്രത്യേകത

സ്വർണനിറവും കൂടുതൽ വ്യക്തതയുമുള്ള വാർഷിക വളയങ്ങളും നിലമ്പൂർ തേക്കിന്റെ (മലബാർ തേക്ക്) പ്രത്യേകതകളാണ്.എണ്ണയുടെ (ടെക്ടോമിൻ) അംശവും കൂടുതൽ. ചിതലിനെ ചെറുക്കുന്നതിനും ദീർഘകാലം ഉപ്പ് വെള്ളത്തിൽ കിടന്നാലും കേടുവരാതിരിക്കുന്നതിനും ഇതു കാരണമാകുന്നു. വലിയ വലിപ്പം, ഈട്, നിറം എന്നിങ്ങനെയുള്ള സവിശേഷതകളുണ്ട്. നിലമ്പൂർ തേക്കിന് ഫംഗസ് നാശത്തിനെതിരെ ഉയർന്ന പ്രതിരോധമുണ്ടെന്നും ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ പ്രകടിപ്പിക്കുമെന്നും പറയപ്പെടുന്നു.