മട്ടന്നൂർ: യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 17 വർഷം തടവിനും 75,000 രൂപ പിഴയടക്കാനും മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചു. കോടിയേരി ഇടയിൽപ്പീടിക സ്വദേശി കൊറ്റെൻവിട വിനോദിനെ (59)യാണ് പോക്‌സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. പിഴതുകയിൽ നിന്ന് 60,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2020ൽ ന്യൂമാഹി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് കേസ്. എസ്‌ഐ ജെ എസ് രതീഷാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി ഷീന ഹാജരായി.