36

ഉദിയൻകുളങ്ങര: തിരുവിതാംകൂർ ചരിത്രത്തിലെ പ്രധാന ശേഷിപ്പുകളായ മയ്യത്ത് കോട്ടയും മരുന്ന് കോട്ടയും സംരക്ഷിക്കപ്പെടാതെ നാശത്തിലേക്ക്. സംരക്ഷണമില്ലാതെ ശോചനീയാവസ്ഥയിലായിരുന്ന ഈ കോട്ടകൾ മഴക്കാലമായതോടെ കൂടുതൽ തകർച്ചയിലായി. 1969ലെ കേരള വിഭജനത്തോടെ തിരുവിതാംകൂറിന്റെ ചരിത്രം പറയുന്ന ഈ കോട്ടകൾ തമിഴ്നാടിന്റെ ഭാഗമായി. എന്നാൽ സംരക്ഷണ ചുമതല കേരള പുരാവസ്തുവകുപ്പിന് കീഴിലുമാണ്. എന്നാൽ ആവശ്യത്തിന് പരിചരണം ലഭിക്കാതെ ഈ കോട്ടകൾ ജീർണാവസ്ഥയിലാണ്. കോട്ടകൾ കാടുമൂടി. പല ഭാഗങ്ങളും ഇടിഞ്ഞുവീണു. ഇതെല്ലാം കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി ചരിത്ര സ്നേഹികൾക്കും ചരിത്ര പഠന വിദ്യാർത്ഥികൾക്കും പ്രയോജനം ഉണ്ടാകുന്ന തരത്തി പുനരുദ്ധാരണം നടത്തണമെന്ന് ആവശ്യങ്ങൾ ശക്തമാവുകയാണ്. 179 ഏക്കറിൽ സ്ഥിതിചെയ്യുന്ന മയ്യത്ത് കോട്ടയും ഏക്കറുകണക്കിന് ഭൂമിയുള്ള മരുന്നുകോട്ടയും സംരക്ഷിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഈ കോട്ടകൾ നാശത്തിന്റെ വക്കിലായതോടെ ചരിത്ര ശേഷിപ്പുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചരിത്രസ്നേഹികൾ ആക്ഷൻ കൗൺസിലും കൂട്ടായ്മയും സംഘടിപ്പിക്കുവാൻ ഒരുങ്ങുകയാണ്.

ചാരോട്ടു കൊട്ടാരം രേഖകളിൽ

പത്മനാഭപുരം കൊട്ടാരത്തിന് സമീപം നിലനിന്നിരുന്ന ചാരോട്ടു കൊട്ടാരവും തിരുവിതാംകൂർ ചരിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ഈ കൊട്ടാരത്തിൽ എത്തിച്ചേരുവാനുള്ള മണ്ണിനടിയിലൂടെയുള്ള തുരങ്കം ഇപ്പോഴും പത്മനാഭപുരം കൊട്ടാരത്തിനകത്തുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ചരിത്രത്തിൽ ഇടം നേടിയിരുന്ന ചാരോട്ടുകൊട്ടാരം ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ രേഖകലിൽ മാത്രമാണ് ഉള്ളത്. ഈ കൊട്ടാരം നിലനിന്ന സ്ഥലം എവിടെയെന്ന് പോലും തിരിച്ചറിയാൻ പറ്റാത്തതരത്തിൽ കൊട്ടാരത്തിന്റെ ശേഷിപ്പുകൾ മണ്ണിനടിയിലായി.

മയ്യത്ത് കോട്ട

മാർത്താണ്ഡവർമ്മ അനിഴം തിരുനാളിന്റെ കാലത്ത് എട്ടുവീട്ടിൽ പിള്ളന്മാരുമായുള്ള അന്തശ്ഛിദ്രത്തിന്റെ

ഭാഗമായി രാജ്യദ്രോഹികളായി മുദ്രകുത്തിയവർക്ക് കടുത്ത ശിക്ഷ നൽകുന്നതിലേക്കായി പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും മൂന്നു കിലോമീറ്റർ മാറി കഴുകൻതിട്ട എന്ന് ഇപ്പോൾ അറിയപ്പെടുന്ന സ്ഥലത്ത് പണികഴിപ്പിച്ചതാണ് മയ്യത്ത് കോട്ട.

മരുന്ന് കോട്ട

1741 ആഗസ്റ്റ് 10 ന് നടന്ന ചരിത്രപ്രസിദ്ധമായ കുളച്ചൽ യുദ്ധത്തിൽ 24 ഡച്ച് നാവികസേന ഓഫീസർമാരെ മാർത്താണ്ഡവർമ്മയുടെ നേതൃത്വത്തിലുള്ള സൈന്യം കീഴ്പ്പെടുത്തിയിരുന്നു. യുദ്ധ തടവുകാരനായി പിടിക്കപ്പെട്ട ഇവർ തിരുവിതാംകൂർ രാജ്യവുമായി സഹകരിച്ച് പ്രവർത്തിക്കാം എന്ന് സന്ധി

ഉണ്ടാക്കുകയും ചെയ്തു. തിരുവിതാംകൂർ സൈന്യത്തെ ആധുനിക യുദ്ധ രീതികൾ പഠിപ്പിക്കാനും വെടിമരുന്നുകൾ സൂക്ഷിക്കാനുമായി നിർമ്മിച്ചതാണ് മരുന്ന് കോട്ട.