വെള്ളറട: മലയോരമേഖലയെ കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും മറ്ര് നിരോധിത പുകയില ഉത്പന്നങ്ങളുടെയും കച്ചവടം വ്യാപകമാകുന്നു. പ്രധാനമായും കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ചാണ് കച്ചവടം. സന്ധ്യമയങ്ങിയാൽ പ്രധാന കവലകളിലും കഞ്ചാവ് പൊതി സുലഭമാണ്.
തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന അതിർത്തിയിലെ വെള്ളറട ആറാട്ടുകുഴി, പനച്ചമൂട്, ചെറിയകൊല്ല, കാരക്കോണം, കന്നുമാംമൂട്, പ്രദേശങ്ങളിലാണ് സുലഭമായി കഞ്ചാവു ലഭിക്കുന്നത്.
സംഘത്തിൽ സ്ത്രീകളും
അതിർത്തിവഴി യാതൊരു പരിശോധനയുമില്ലാതെ എത്തിക്കുന്ന കഞ്ചാവ് ഗോഡൗണുകളിൽ സൂക്ഷിച്ച ശേഷമാണ് ഇരുചക്രവാഹനങ്ങളിലും മറ്റും കച്ചവടത്തിന് എത്തിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ഇപ്പോൾ കച്ചവടത്തിന് എത്തുന്നു.
ഇരയായും ക്യാരിയറായും വിദ്യാർത്ഥികൾ
വിദ്യാർത്ഥികളാണ് സംഘത്തിന്റെ ഇരകളിൽ ഏറെയും. വിദ്യാർത്ഥികളെയും കച്ചവടത്തിനായി ഉപയോഗിക്കുന്നു. സ്കൂൾ പരിസരങ്ങളിൽ വിദ്യാർത്ഥികളെ കൊണ്ടുതന്നെ രഹസ്യമായി ആവശ്യമുള്ളവർക്ക് പൊതി രൂപത്തിലാക്കിയ കഞ്ചാവ് എത്തിക്കുന്നു. കോളനികൾ കേന്ദ്രീകരിച്ച് വൻ കഞ്ചാവു വിൽപ്പന സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. കച്ചവടസംഘത്തിന്റെ ഭീഷണിയെ പേടിച്ച് പുറത്തു പറയാൻപോലും കഴിയാത്ത അവസ്ഥയാണ്.
പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും
കഞ്ചാവുമായി പോകുന്ന ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിലും പേടിച്ച് റോഡിൽ പോലും നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. യുവാക്കളെ ആകർഷിക്കാൻ യുവതികളെയും വിൽപ്പനസംഘം ബൈക്കുകളും നൽകി രംഗത്തിറക്കിയിട്ടുണ്ട്. കച്ചവടം വ്യാപകമായതോടെ മലയോരഗ്രാമങ്ങളിൽ നിന്നും എക്സൈസ് ഡിപ്പാർട്ട്മെന്റിന് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും കച്ചവട സംഘത്തിലെ പ്രധാന കണ്ണികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ആത്മഹത്യ പ്രവണത കൂടുന്നു
അടുത്തകാലത്ത് കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ ഇടയിൽ ആത്മഹത്യ പ്രവണതയും കൂടിയിട്ടുണ്ട്. കഞ്ചാവിന് അടിമയാകുന്നവർ ഏറെയും യുവാക്കളായതിനാൽ ഇവർക്ക് ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചില്ലെങ്കിൽ മലയോരമേഖല കഞ്ചാവിന് അടിമയാകാൻ വൈകില്ല.
നിരോധിത പുകയില ഉത്പന്നങ്ങളും
ഇതിനു പുറമെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയും പനച്ചമൂട് കേന്ദ്രീകരിച്ച് തകൃതിയായി നടക്കുന്നുണ്ട്. വിൽപ്പന കേന്ദ്രങ്ങളിൽ ഇടയ്ക്കിടെ പരിശോധന നടത്തിയാൽ ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങൾ പരിശോധനസംഘത്തിന് പിടിച്ചെടുക്കാൻ കഴിയുമായിരുന്നു. എന്നാലേ ഇവയുടെ വിൽപ്പന തടയാൻ കഴിയൂ.