
തിരുവനന്തപുരം: മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലേക്ക് 2233.66 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം നേടി കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ (കിൻഫ്ര) ചരിത്ര നേട്ടം കൈവരിച്ചു. ഇതിലൂടെ 27,335 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. കിൻഫ്രയിൽ ലഭിച്ച നിക്ഷേപങ്ങളുടെ 35 ശതമാനവും തൊഴിലവസരങ്ങളുടെ 40 ശതമാനവും മൂന്ന് വർഷത്തിനിടെ നേടിയതാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
419 വ്യവസായ യൂണിറ്റുകൾക്കായി 211 ഏക്കർ സ്ഥലവും 5.34 ലക്ഷം ചതുരശ്ര അടി ബിൽറ്റ്അപ്പ് സ്ഥലവുമാണ് ഇക്കാലത്ത് അനുവദിച്ചത്. മൂന്ന് പതിറ്റാണ്ടിനിടെ വിവിധ മേഖലകളിലായി 31 വ്യവസായ പാർക്കുകൾ സ്ഥാപിച്ച കിൻഫ്ര ആകെ 70,000 തൊഴിലവസരങ്ങളും 6,500 കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങളും യാഥാർത്ഥ്യമാക്കി.
എറണാകുളത്തെ ഗിഫ്റ്റ് സിറ്റിയിൽ 3000 കോടിയുടെ നിക്ഷേപവും 10,000 പേർക്ക് നേരിട്ടും 20,000 പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. സംസ്ഥാന ഖജനാവിന് പ്രതിവർഷം 600 കോടിയോളം വരുമാനവും പ്രതീക്ഷിക്കുന്നു.
ടി.സിഎസ്, ടാറ്റ എലക്സി, വിഗാർഡ്, അഗാപ്പെ ഡയഗ്‌നോസ്റ്റിക്സ്, ഹൈക്കൺ, വിൻവിഷ് ടെക്‌നോളജീസ്, ട്രാൻസ് ഏഷ്യൻ ഷിപ്പിംഗ്, ജോളികോട്സ്, ഡിസ്‌പേസ്, ജെൻ റോബോട്ടിക്സ് എന്നിവയ്ക്ക് ഭൂമിയും ബിൽറ്റ്അപ്പ് സ്ഥലങ്ങളും അനുവദിക്കാൻ കഴിഞ്ഞെന്ന് മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴിക്കായി രണ്ട് നോഡുകളിലായി 1273 ഏക്കർ ഭൂമി ഏറ്റെടുത്ത് ചരിത്രനേട്ടം കൈവരിച്ചു
കെ.പി.എം. മുഹമ്മദ് ഹനീഷ്
പ്രിൻസിപ്പൽ സെക്രട്ടറി
വ്യവസായ വകുപ്പ്