niyamsabha

തിരുവനന്തപുരം:ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടി പ്രസംഗം നീട്ടിക്കൊണ്ടു പോയ മന്ത്രി സജി ചെറിയാനെ പരിഹസിച്ച് സ്പീക്കർ എ.എൻ.ഷംസീർ. പ്രസംഗം ചുരുക്കാൻ പല തവണ പറഞ്ഞിട്ടും മന്ത്രി അനുസരിച്ചില്ല. ഇടയ്ക്കിടെ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് വഴങ്ങി സമയം നീട്ടിക്കൊണ്ടുപോയി.ഇതാണ് സ്പീക്കറെ അസ്വസ്ഥനാക്കിയത്.

ഫിഷറീസ് വകുപ്പിൽ നടത്തിയ പരിഷ്‌കാരങ്ങൾ വായിച്ചപ്പോൾ ഇതു കഴിഞ്ഞ ആഴ്ചയും വായിച്ചതല്ലേയെന്നായിരുന്നു സ്പീക്കറുടെ ചോദ്യം. ഇതോടെ സഭയിൽ കൂട്ടച്ചിരി മുഴങ്ങി. പക്ഷേ, മന്ത്രി അവസാനിപ്പിച്ചില്ല. പ്രസംഗം നീണ്ടപ്പോൾ വീണ്ടും സ്പീക്കറുടെ ഇടപെടൽ, 'മന്ത്രി പറയുന്ന പോയിന്റുകൾ കേട്ടു കേട്ടു ഞാൻ മടുത്തു.' വകുപ്പിനെക്കുറിച്ചു പറഞ്ഞ ശേഷം മന്ത്രി ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. തൃശൂരിനെക്കുറിച്ചു പറഞ്ഞപ്പോൾ സ്പീക്കർ വീണ്ടും ഇടപെട്ടു,'തൃശൂരൊക്കെ നമ്മൾ ഒരുപാട് ചർച്ച ചെയ്തല്ലേ? ഈ ഫ്‌ളോറിൽ തന്നെ എത്ര തവണ ചർച്ച ചെയ്തതാണ്?' തൃശൂർ വിഷയം ചെറുതായൊന്നു പരാമർശിച്ച ശേഷം മന്ത്രി പ്രസംഗം അവസാനിപ്പിച്ചു