
തിരുവനന്തപുരം:കേന്ദ്രത്തിന്റെ സാമ്പത്തിക സമീപനത്തിനെതിരെ കേസിനു പോയിട്ടും ഫലിക്കാത്ത സാഹചര്യത്തിൽ ധനസഹായത്തിന് സമവായ വഴിതേടി സംസ്ഥാനം.
24,000 കോടിയുടെ പ്രത്യേക പാക്കേജിന് നിവേദനം നൽകിയതിന് പിന്നാലെ കടമായിട്ടെങ്കിലും പണം അനുവദിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെ കണ്ട് അഭ്യർത്ഥിച്ചു. വായ്പാപരിധി കുറച്ചതുൾപ്പെടെ കേന്ദ്രനിലപാടുകൾക്കെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് വിട്ടിരിക്കുകയാണ്.
കേസ് കൊടുത്തിട്ടും കേന്ദ്രസമീപനത്തിൽ മാറ്റമില്ല. കിഫ്ബിയുടെയും സാമൂഹ്യസുരക്ഷാ കമ്പനിയുടേയും വായ്പകളുടെ പേരിൽ സംസ്ഥാനത്തിന്റെ വായ്പാ പരിധി ഇത്തവണയും കുറച്ചു. കേന്ദ്രഗ്രാന്റിലോ പദ്ധതിസഹായങ്ങളിലോ പുനഃപരിശോധനയും ഇല്ല. വിഴിഞ്ഞം പദ്ധതിക്ക് കാപക്സ് ലോൺ അനുവദിക്കുന്നതിലും അനുകൂല തീരുമാനമില്ല. 46,000 കോടിയിലേറെ ലഭിക്കേണ്ട വാർഷിക വായ്പാപരിധി ഇത്തവണയും മൂന്നിലൊന്ന് കുറച്ചു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയതാൽപര്യങ്ങൾ മാറ്റി മന്ത്രി കെ.എൻ.ബാലഗോപാൽ ഡൽഹിയിൽ ചർച്ചക്ക് എത്തിയത്.
സംസ്ഥാനത്ത് ബിജെപി തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കിയ സാഹചര്യത്തിൽ രാഷ്ട്രീയവിവേചനം കാണിക്കില്ലെന്നാണ് പ്രതീക്ഷ. മൂന്നാം മോദി സർക്കാർ ആദ്യ ബഡ്ജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് സാമ്പത്തിക പ്രതിസന്ധി തീർക്കാൻ കേന്ദ്രത്തെ സമീപിക്കുന്നത്.
മന്ത്രി ബാലഗോപാൽ ആവശ്യപ്പെട്ടത്
വായ്പാനയം മാറ്റിയത് മൂലം ഉണ്ടായ കുറവ് പരിഹരിക്കാൻ ഈ വർഷവും അടുത്ത വർഷവും 4710കോടി വീതം വായ്പയെടുക്കാൻ അനുവദിക്കണം. ദേശീയപാതയ്‌ക്ക് സ്ഥലം ഏറ്റെടുക്കാൻ ചെലവായ തുകയിൽ 25% സംസ്ഥാനം വഹിക്കേണ്ടിവന്നു. കേരളത്തിൽ സ്ഥല വില കൂടുതലാണെന്ന ന്യായം പറഞ്ഞാണിത്. ഇതിന് കേരളം 6769കോടി നൽകണം. 5580 കോടി നൽകി. കിഫ്ബിയിലൂടെയാണ് ഈ തുക കണ്ടെത്തിയത്. ഇതിന്റെ പേരിലും വായ്പാപരിധി കുറച്ചത് ഇരട്ട പ്രഹരമാണ്. ഇത് പരിഹരിക്കാൻ 6000കോടി വായ്പയെടുക്കാൻ പ്രത്യേകാനുമതി വേണം.
കഴിഞ്ഞ രണ്ടു വർഷവും കാപക്സ് ലോൺ കേരളത്തിന് കിട്ടിയില്ല. 50വർഷം തിരിച്ചടവ് കാലാവധിയുള്ള പലിശരഹിത വായ്പയാണിത്. വിഴിഞ്ഞം തുറമുഖത്ത് അടിസ്ഥാന സൗകര്യമൊരുക്കാനും കോഴിക്കോട്-വയനാട് തുരങ്കപാതയുണ്ടാക്കാനും 5000 കോടി വീതം കാപക്സ് വായ്പ അനുവദിക്കണം. തടഞ്ഞുവച്ച 15-ാം ധനകാര്യ കമ്മിഷന്റെ ആരോഗ്യ സഹായമായ 586.95കോടിയും ഈ വർഷത്തെ വിഹിതമായ 616.28കോടിയും അനുവദിക്കണം.
ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോ.;
ലിസ്റ്റിൻ സ്റ്റീഫൻ പ്രസിഡന്റ്
കൊച്ചി: ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (കേരള) പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫനെ (മാജിക് ഫ്രെയിംസ്) വീണ്ടും തിരഞ്ഞെടുത്തു. എസ്.എസ്.ടി. സുബ്രഹ്മണ്യനാണ് (എവർഷൈൻ റിലീസ്) ജനറൽ സെക്രട്ടറി. ട്രഷററായി വി.പി.മാധവൻ നായർ (മുരളി ഫിലിംസ്),വൈസ് പ്രസിഡന്റായി സിയാദ് കോക്കർ (കോക്കേഴ്സ് ഫിലിംസ്),ജോയിന്റ് സെക്രട്ടറിമാരായി പി.എ.സെബാസ്റ്റ്യൻ (ടൈം ആഡ്സ് റിലീസ്),ആൽവിൻ ആന്റണി (ഗോൾഡ് സ്റ്റാർ റിലീസ്),എ.മാധവൻ (അമൃത പിക്ചേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു.