തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന നഗരവീഥികളെ ലോകോത്തര നിലവാരത്തിലാക്കുന്ന
സ്മാർട്ട് റോഡിന്റെ ആദ്യഘട്ട ടാറിംഗ് അവസാന ലാപ്പിൽ. കെ.ആർ.എഫ്.ബി നിർമ്മിക്കുന്ന 12 റോഡുകളിൽ നാലിടത്ത് മാത്രമാണ് ആദ്യഘട്ടം പൂർത്തിയാകാനുള്ളത്. ബാക്കിയുള്ള എട്ട് റോഡുകളിൽ കേബിൾ സ്ഥാപിക്കുന്നതടക്കമുള്ള അനുബന്ധ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. റോഡ് ഗതാഗതത്തെ ബാധിക്കാത്ത രീതിയിലാണ് നിർമ്മാണം. സെപ്തംബറിന് മുമ്പ് പ്രവൃത്തികൾ പൂർത്തിയാക്കി എല്ലാ റോഡുകളേയും സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.
എം.ജി.രാധാകൃഷ്ണൻ റോഡ്
എം.ജി.രാധാകൃഷ്ണൻ റോഡിന്റെ (തൈക്കാട് ഹൗസ്- കീഴേ തമ്പാനൂർ) ശാസ്താക്ഷേത്രം മുതൽ തൈക്കാട് ഹൗസ് വരെയുള്ള ശേഷിക്കുന്ന ഭാഗം തിങ്കളാഴ്ചയോടെ ടാർ ചെയ്യും. ഏറെക്കാലമായി മുടങ്ങിക്കിടന്ന ഫോറസ്റ്റ് ഓഫീസ്- ബേക്കറി ജംഗ്ഷൻ റോഡിലെയും ആദ്യഘട്ട ടാറിംഗ് ജൂലായ് ആദ്യ ആഴ്ചയോടെ പൂർത്തിയാകും.
ചെന്തിട്ട റോഡ് ആഗസ്റ്റിൽ
വെള്ളയമ്പലം ആൽത്തറ മുതൽ ചെന്തിട്ടവരെയുള്ള സി.വി.രാമൻപിള്ള റോഡ് നിർമ്മാണവും അന്തിമഘട്ടത്തിലാണ്. ഡിവൈഡറുകളുടെ നിർമ്മാണമാണ് നിലവിൽ നടക്കുന്നത്. ബി.എം.ബി.സി നിലവാരത്തിലുള്ള നാലുവരിപ്പാത, എൽ.ഇ.ഡി സ്‌ക്രീനുകൾ എന്നിങ്ങനെ അന്താരാഷ്ട്ര നിലവാരത്തിലാണ് ഈ റോഡിന്റെ നിർമ്മാണം. ഇരുവശവും കൈവരിയോടുകൂടിയ നടപ്പാതയിൽ കാഴ്ചപരിമിതർക്ക് നടക്കാൻ സഹായിക്കുന്ന പ്രത്യേക തറയോടുകൾ പാകും. സൈക്കിൾ യാത്രികർക്കായി പ്രത്യേക പാതയുണ്ടാകും. ആഗസ്റ്റോടെ പണി പൂർത്തിയാകുമെന്ന് കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു.
കിള്ളിപ്പാലം- അട്ടക്കുളങ്ങര റോഡ്
കിള്ളിപ്പാലം- അട്ടക്കുളങ്ങര റോഡിൽ ഓട നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മിക്കാനുള്ള 1160 മീറ്റർ ഓടയുടെ 80 ശതമാനവും പൂർത്തിയായി. ജൂലായ് 15ന് മുമ്പ് ഇത് പൂർത്തിയാകും. പ്രദേശത്തെ വെള്ളക്കെട്ട് തടയാൻ ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം വലിയ ഓട നിർമ്മിക്കേണ്ടതിനാലാണ് റോഡ് പ്രവൃത്തി നീണ്ടത്. 731 മീറ്റർ നീളമുള്ള ഓവർബ്രിഡ്ജ്- ഉപ്പിടാംമൂട് റോഡിൽ 120 മീറ്റർ ടാറിംഗേ ഇനി പൂർത്തിയാകാനുള്ളു.