കൽപ്പറ്റ: രൂക്ഷമായ വന്യമൃഗശല്യത്തെ പ്രതിരോധിക്കുന്നതിന് നൂതന പദ്ധതികളുമായി വനംവകുപ്പ്. മേഖലയിലേക്കുള്ള വന്യ മൃഗങ്ങളുടെ കടന്നുവരവിനെ പ്രതിരോധിക്കാൻ നിർമ്മിത ബുദ്ധി സാങ്കേതികവിദ്യയാൽ (എ.ഐ) നിർമ്മിച്ച രാജ്യത്തെ പ്രഥമ സ്മാർട്ട് ഫെൻസിംഗ് വയനാട്ടിൽ സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ വനംവകുപ്പ് തുടങ്ങി. വയനാട് ചെതലയം റേഞ്ചിൽ ഇരുളം വനം ഡിവിഷന് കീഴിലുള്ള ചേലക്കൊല്ലി വനാതിർത്തിയിലാണ് ഫെൻസിംഗ് സ്ഥാപിക്കുന്നത്. വനാതിർത്തിയിലൂടെ വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയുന്നതിനും, അപകടങ്ങൾ മുൻകൂട്ടി അറിയുന്നതിനും ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുന്നതിനും ഈ ഫെൻസിംഗ് ഉപകാരപ്പെടുന്നു.
വന്യമൃഗങ്ങൾ ഫെൻസിംഗിന്റെ 100മീറ്റർ അകലെ എത്തിയാൽ എ.ഐ സംവിധാനം പ്രവർത്തിച്ചു തുടങ്ങും. വന്യമൃഗ സാന്നിദ്ധ്യം തൊട്ടടുത്ത വനംവകുപ്പ് ഓഫീസ്, ആർ.ആർ. ടി. യൂണിറ്റ്, തിരുവനന്തപുരത്തെ വനം വകുപ്പ് ഓഫീസ് വരെ ഈ സന്ദേശം എത്തുന്നതിനൊപ്പം, ക്യാമറയിൽ നിന്നുള്ള ലൈവ് ദൃശ്യങ്ങളുമെത്തും. 12 അടി ഉയരത്തിൽ നിർമ്മിക്കുന്ന സ്മാർട്ട് ഫെൻസിംഗുകൾ ക്രെയിനിലും കപ്പലുകളിലും ചരക്കു മാറ്റത്തിനുപയോഗിക്കുന്ന ശക്തിയുള്ള ബെൽറ്റും സ്പ്രിംഗും തൂണുകളുമാണ് ഉപയോഗിക്കുന്നത്. ഫെൻസിംഗിൽ സോളാർ വൈദ്യുതി കടത്തിവിടുന്നതിനാൽ മൃഗങ്ങൾക്ക് സ്പർശിക്കാനാകില്ല. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈറ്റ് എലിഫന്റ് ടെക്‌നോളജി എലിഫന്റ് എന്ന സ്ഥാപനമാണ് എ.ഐ. സ്മാർട്ട് ഫെൻസിംഗിന്റെ നിർമ്മാതാക്കൾ.
ഇന്ത്യൻ റയിൽവേയുടെ കൺസൾട്ടന്റായിരുന്ന പാലക്കാട് സ്വദേശി പാറയ്ക്കൽ മോഹനനാണ് കമ്പനിയുടെ സി.ഇ.ഒ, ഏറെ പഠന ഗവേഷങ്ങൾക്ക് ശേഷമാണീ ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ഒരു വർഷത്തോളം മൃഗങ്ങളുടെ സ്വഭാവ രീതികളും ആരോഗ്യവും എല്ലാം സൂക്ഷ്മമായി ഗവേഷണം നടത്തിയ ശേഷമാണ് ഈ സ്മാർട്ട് ഫെൻസിംഗ് രൂപകൽപ്പന ചെയ്തതെന്ന് മോഹൻ മേനോൻ പറഞ്ഞു. വന്യമൃഗങ്ങളുടെ ജനവാസ മേഖലയിലേക്കുള്ള കടന്നുവരവ് ഏറെ രാഷ്ട്രീയ, സാമ്പത്തിക, ജീവനാശ, കൃഷി നാശ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കാലത്ത് ഏറെ പ്രതീക്ഷയോടെയാണ് ഇതിനെ വനംവകുപ്പും ജനങ്ങളും നോക്കിക്കാണുന്നത്.
കാട്ടാന ആക്രമണം: ആറ് മാസത്തിനിടെ
പൊലിഞ്ഞത് ഏഴ് ജീവനുകൾ
ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ കേരള-കർണാടക അതിർത്തിയായ ഗൂഡല്ലൂർ മേഖലയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ പൊലിഞ്ഞത് ഏഴ് ജീവനുകൾ. മലയാളികൾ കുടിയേറി തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങൾ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്നത്. പട്ടാപ്പകൽ പോലും കാട്ടാനകൾ വീട്ട് മുറ്റത്ത് മേയുന്ന കാഴ്ചയാണ് .നിലഗിരി ജില്ലയിൽ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. നീലഗിരി ജില്ലയിൽ പതിനഞ്ചിലേറെ പേർ വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. ഏറ്റവും ഒടുവിൽ മൂന്ന് ദിവസം മുമ്പ് ബെണ്ണയിൽ മാരൻ എന്നയാളെ കാട്ടാന ആക്രമിച്ചു. ഇയാൾ ഗുരുതരാവസ്ഥയിൽ ഊട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പുളളിപ്പുലിയുടെ ആക്രമണത്തിൽ പിഞ്ചുകുഞ്ഞ് മരിച്ചത് ഈയിടെയാണ്. പ്രദേശവാസികൾ നടത്തിയ സമരത്തെ തുടർന്ന് നഷ്ടപരിഹാര തുക പത്ത് ലക്ഷമായി തമിഴ്നാട് സർക്കാർ ഉയർത്തിയിട്ടുണ്ട്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ മുമ്പൊന്നും ഇല്ലാത്ത തരത്തിൽ വന്യമൃഗശല്യം കൂടിയിരിക്കുകയാണ്.