കുട്ടനാട്: കുണ്ടുംകുഴിയുമായി മാസങ്ങളോളം കാൽനടപോലും അസാദ്ധ്യമായ മാമ്പുഴക്കരി വൺ ടു ത്രി ഫോർ റോഡ്, എസ്.എൻ.ഡി.പി യോഗം 442-ാം നമ്പർ മാമ്പുഴക്കരി ശാഖയിലെയും
സുകൃതം, ത്രിവേണി കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി.
നവകേരള സദസിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും
പരിഹാരം കാണാൻ കഴിയാത്ത പ്രശ്നമാണ് നാട്ടുകാർ ഒത്തുകൂടി തീർപ്പാക്കിയത്.
വെളിയനാട് ബ്ലോക്ക് ഓഫീസ് ജംഗ്ക്ഷൻ മുതൽ വടക്കോട്ട് രണ്ട് കിലോമീറ്ററോളം വരുന്ന
റോഡാണ് സംഘടിത ശക്തിയിൽ സൂപ്പറായത്.
തോക്കിന് മുന്നിലും
പതറാത്ത റോഡ്
സഞ്ചാരസ്വാതന്ത്ര്യംപോലും ഇല്ലാതിരുന്ന കാലത്ത് നാട്ടിലെ ഒരുകൂട്ടം ആളുകൾ അണിനിരന്ന് റോഡ് വെട്ടാൻ തീരുമാനിച്ചു.സംഭവം പ്രദേശത്ത് വലിയ കോളിളക്കമായതോടെ തോക്കുമായി എത്തിയ സ്ഥലം ഉടമ വൺ, ടു, ത്രി, ഫോർ പറയുന്നതിനുള്ളിൽ ഇവിടം വിട്ടുപോയില്ലെങ്കിൽ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ, അന്ന് തോക്കിന് മുന്നിൽ പതറാതെ കർഷകതൊഴിലാളികൾ സംഘമായി വെട്ടിയ കുട്ടനാട്ടിലെ ഏറ്റവും ആദ്യത്തെ റോഡാണ് ഇത്. അങ്ങനെയാണ് വൺ ടു ത്രി ഫോർ റോഡ് എന്നു പേരുവന്നത്.