ബുധനൂർ: എണ്ണയ്ക്കാട് വില്ലേജ്‌ ഓഫീസ്, ഗവ.യു.പി സ്‌കൂൾ എന്നിവിടങ്ങളിലടക്കം ബുധനൂർ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നിന്നും ശുദ്ധജലവിതരണത്തിന് ഉപയോഗിക്കുന്ന മോട്ടോറുകൾ മോഷണം പോയ സംഭവത്തിൽ ദമ്പതികൾ പിടിയിലായതായി സൂചന. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് എണ്ണയ്ക്കാട് വില്ലേജ് ഓഫിസിലെ മോട്ടോർ മോഷണം പോയത്. തുടർന്ന് എണ്ണയ്ക്കാട് ഗവ. യു.പി സ്കൂളിലെ മോട്ടോറും മോഷണം പോയി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് എണ്ണയ്ക്കാട് ക്ഷേത്രത്തിനു സമീപമുള്ള 19-ാം നമ്പർ അങ്കണവാടിയിലെയും, തയ്യൂർ പരുത്തിയേത്ത് അരവിന്ദന്റെ വീട്ടിലെയും മോട്ടോറുകൾ മോഷണം പോയത്. കൂടാതെ പെരിങ്ങിലിപ്പുറം, ഗ്രാമം, എണ്ണയ്ക്കാട് ഭാഗങ്ങളിലെ വിവിധ വീടുകളിൽ നിന്നും മോട്ടോറുകൾ മോഷണം പോയതായി പിന്നീട് പരാതികളെത്തി. എണ്ണയ്ക്കാട് ആയുർവേദ ആശുപത്രിയുടെ മോട്ടോർ ഇളക്കി മാറ്റാൻ ശ്രമിച്ചെങ്കിലും കൊണ്ടു പോകാൻ കഴിഞ്ഞില്ല. ചില വീടുകളിലും മോഷണ ശ്രമം നടന്നു. വില്ലേജ് ഓഫീസിൽ മോഷണം നടന്ന ദിവസം പുലർച്ചെ ഒരു സ്ത്രീയും പുരുഷനും സ്കൂട്ടറിൽ മോട്ടോറുമായി പോകുന്നത് കണ്ടതായി പരിസരവാസി പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്.