കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ജനവാസമേഖലയായ പുന്നേക്കാടും പരിസര പ്രദേശങ്ങളിലും കാട്ടാന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നൂറോളം കുടുംബങ്ങൾ താമസിക്കുന്ന രണ്ടാം വാർഡായ കൃഷ്ണപുരം കോളനിയിൽ കാട്ടാനയെത്തിയത്. കൃഷിയും വളർത്ത് മൃഗങ്ങളുടെ കൂടുകളും നശിപ്പിച്ച് അരമണിക്കൂറോളം തമ്പടിച്ച ശേഷമാണ് വനത്തിലേക്ക് മടങ്ങിയത്. കൃഷ്ണപുരം കമ്യൂണിറ്റി ഹാളിന് സമീപം ആന വന്നതിന്റെ സി.സി ടിവി ദൃശ്യം തൊട്ടടുത്ത വീട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതിനിടെ പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷന് സമീപം തമ്പടിച്ച നാല് ആനകളെ കളപ്പാറ ഭാഗത്തേക്ക് തുരത്തി. സംഭവത്തെ തുടർന്ന് ഭീതിയിലായ ജനങ്ങൾ വനം വകുപ്പ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.