പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപ്പഞ്ചായത്തിലെ നിർധനരായ പട്ടികജാതിക്കാർക്കായുള്ള ഫ്ലാറ്റ് സമുച്ചയ നിർമ്മാണപദ്ധതിയിൽ ഗുരുതരമായ അഴിമതിയെന്ന് ആരോപണം. പൊതു ചർച്ച സംഘടിപ്പിച്ച് ഹൈന്ദവ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഹിന്ദു ഐക്യവേദിയുടെ കൂവപ്പടി പഞ്ചായത്ത് സമിതി. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 23ന് കൂവപ്പടി വിശ്വകർമ്മ സഭ ഹാളിൽ വിവിധ ഹിന്ദു സാമുദായിക സംഘടനകളുടെ സംയുക്തയോഗം സംഘടിപ്പിച്ചിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു നൽകിയ മാർഗ്ഗനിർദ്ദേശത്തോടെ പഞ്ചായത്ത് സമിതി പ്രസിഡന്റ് സി.ജി. ഷാജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രദേശത്തെ സാമുദായിക സംഘടന നേതാക്കൾക്കൊപ്പം ഐക്യവേദി ജില്ലാ, താലൂക്ക്, പഞ്ചായത്ത് സമിതി നേതാക്കൾ എന്നിവർ പങ്കെടുത്തു. സാമൂഹ്യ നീതി കർമ്മസമിതി രൂപീകരിച്ചു പ്രവർത്തനം വിപുലപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി.
വ്യാഴവട്ടം നീണ്ട കാത്തിരിപ്പ്
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന അമ്പത് കുടുംബങ്ങൾക്ക് പാർപ്പിടം ഒരുക്കാനാണ് ഫ്ലാറ്റ് നിർമ്മാണം ആരംഭിച്ചത്. 2012ലാണ് പന്ത്രണ്ടാം വാർഡിലുൾപ്പെടുന്ന പ്രദേശത്ത് പഞ്ചായത്ത് ഒന്നരയേക്കറിൽ പാർപ്പിടസമുച്ചയ നിർമ്മാണപദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പന്ത്രണ്ടുവർഷമായിട്ടും ഈ പദ്ധതി പൂർത്തിയാക്കി അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി വീടുകൾ കൈമാറാൻ പഞ്ചായത്തിനായില്ല. ആകെ വേണ്ട 50 ഫ്ലാറ്റുകളിൽ വെറും നാലെണ്ണത്തിന്റെ നിർമ്മാണം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളവയുടെ ശിലാസ്ഥാപനം പോലും നടത്തിയിട്ടില്ല. ഫ്ളാറ്റുകൾക്കായി കണ്ടെത്തിയ ഭൂമിയിൽ പദ്ധതിയിലില്ലാത്ത ഒരു കമ്മ്യൂണിറ്റി ഹാൾ പണിതിട്ടുണ്ട്. ഇതിന് പിന്നിൽ ഗുരുതരമായ സാമ്പത്തിക അഴിമതിയുണ്ടെന്നും ആക്ഷേപമുണ്ട്. ഹാളിനുവേണ്ടി ചെലവഴിച്ചത് ലക്ഷങ്ങളാണ്. ഇതിന്റെ ഉദ്‌ഘാടനം നടന്നിട്ടില്ല. പദ്ധതിപ്രദേശത്തിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനു മാത്രമായി ചെലവഴിച്ചത് ഒരു കോടിയിലേറെ രൂപയാണ്.
പദ്ധതി
ഒരു ഫ്ലാറ്റ് സമുച്ചയത്തിൽ 2 ഫ്ലാറ്റ് കണക്കിൽ 50 ഫ്ലാറ്റുകൾ
ഒരു ഫ്ലാറ്റിന് കണക്കാക്കിയ തുക 3.5 ലക്ഷം രൂപ
നിർമ്മാണം ഇതുവരെ
രണ്ടു നിലകളിലായി 4 വീടുകളുടെ നിർമ്മാണം ഭാഗികമായി പൂർത്തിയാക്കി
ചെലവായത് 7 ലക്ഷം
പൂർത്തിയാക്കിയ ഫ്ലാറ്റ് ഒന്നിന് സെപ്റ്റിക് ടാങ്ക്, വൈദ്യുതി കണക്ഷൻ പണികൾക്കായി ഇനി വേണ്ടത് 3 ലക്ഷം
പദ്ധതിപ്രദേശം കാടുകയറി നശിക്കുകയാണ്. ഫ്ലാറ്റ് നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് വിട്ടുനൽകുവാനും ബാക്കിയുള്ള സ്ഥലം മൂന്നോ, നാലോ സെന്റുകളായി തിരിച്ച് അർഹതയുള്ളവർക്ക് വീടുവയ്ക്കാനായി നൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. അനുകൂലമായ നടപടി ഉടനുണ്ടായില്ലെങ്കിൽ ഒറ്റക്കെട്ടായി പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകും.
ടി.ജി. ഷിജിത്ത്കുമാർ
ഹിന്ദു ഐക്യവേദി ജോയിന്റ് സെക്രട്ടറി
കരാറിൽ പറഞ്ഞിരുന്നതിനേക്കാൾ കൂടുതൽ തുക നിർമ്മാണത്തിനായി ചെലവായി. അധിക തുക കോൺട്രാക്ടറുടെ കയ്യിൽ നിന്നാണെടുത്തത്. ഇതിന് വേണ്ടി കോൺട്രാക്ടർ കേസിനു പോയിരിക്കുകയാണ്. പഞ്ചായത്തിലെ മാറി വന്ന ഭരണസമിതികൾ ഈ തുക നല്കുന്നതിന് അനുവാദത്തിനായി സർക്കാരിനെ സമീപിച്ചെങ്കിലും അംഗീകാരം കിട്ടിയിട്ടില്ല. ഫയൽ ഇപ്പോഴും പ്രിൻസിപ്പൽ സെക്രട്ടറിയുടെ മേശപ്പുറത്താണ്. തുക നൽകാതെ കോൺട്രാക്ടർ താക്കോൽ കൈമാറില്ല. അല്ലാതെ ഫ്ളാറ്റ് കൈമാറുന്ന കാര്യത്തിൽ അലംഭാവം വരുത്തിയിട്ടില്ല
സിന്ധു അരവിന്ദ്
കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ്